തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നതിനു സാവകാശം തേടാൻ ദേവസ്വം ബോർഡിന് അനുമതി നൽകിയതു മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ നടത്തിയ ചർച്ചയ്ക്കൊടുവിൽ. തന്ത്രിമാരുമായും പന്തളം കൊട്ടാരം പ്രതിനിധികളുമായും മുഖ്യമന്ത്രി വ്യാഴാഴ്ച നടത്തിയ ചർച്ചയിൽ അവർവച്ച നിർദേശം സർക്കാർ അംഗീകരിക്കുകയാണെന്നാണു സർക്കാർ പക്ഷത്തിന്റെ വിശദീകരണം. സാവകാശം തേടാനുള്ള തീരുമാനത്തിലെ നേട്ടം രാഷ്ട്രീയ എതിരാളികൾ കൊയ്യാതിരിക്കാനാണ് ഈ വിശദീകരണം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹർജി നൽകണമെന്നു തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളും നിർദേശിച്ചതിനെ എതിർക്കേണ്ടതില്ലെന്നു കാനം രാജേന്ദ്രനാണു മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അഭിപ്രായപ്പെട്ടത്്. ശബരിമല ആചാരങ്ങളുടെ അവസാന വാക്കെന്നു കരുതുന്ന തന്ത്രിമാരുടെ നിർദേശം മുഖ്യമന്ത്രി പരിഗണിച്ചെന്ന തോന്നൽ പുറത്തുപരക്കുന്നതു വിശ്വാസികളുടെയും എൻഎസ്എസ് അടക്കമുള്ള സമുദായ സംഘടനകളുടെയും വിശ്വാസം സർക്കാരിനു വീണ്ടെടുക്കാൻ താത്കാലികമായെങ്കിലും സഹായിക്കുമെന്നാണു കണക്കുകൂട്ടൽ.
ശബരിമല വിഷയത്തിൽ ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയും സാധ്യമല്ലെന്ന നിലപാടു സർക്കാരും ഇടതുമുന്നണിയും സ്വീകരിക്കുമ്പോൾ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നതിൽ ഇടതുനേതാക്കൾ അസ്വസ്ഥരായിരുന്നു. സർവകക്ഷിയോഗത്തിനു മുമ്പു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രനുമായും പിന്നീടു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനുമായും നടത്തിയ ചർച്ചയിലും ഇതു പ്രകടമായിരുന്നു. തുടർന്നാണു ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അനുവദിച്ചുകൂടെന്ന നിലപാടിൽ ഇടതുനേതാക്കൾ എത്തിയത്.
ശബരിമല തന്ത്രിമാരുമായും പന്തളം കൊട്ടാര പ്രതിനിധികളുമായും സർക്കാർ ചർച്ച നടത്തുമ്പോൾ അവരെ പരമാവധി വിശ്വാസത്തിലെടുക്കുന്ന സമീപനം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് കാനം ചൂണ്ടിക്കാട്ടി. സർവകക്ഷി യോഗത്തിനു തൊട്ടുമുമ്പു മുഖ്യമന്ത്രിയെ ഓഫീസിൽ കണ്ടപ്പോഴും കാനം ഇക്കാര്യം സൂചിപ്പിച്ചു.
മന്ത്രി ഇ. ചന്ദ്രശേഖരനോടൊപ്പമായിരുന്നു മുഖ്യമന്ത്രിയെ കണ്ടത്. സർവകക്ഷി യോഗത്തിനു ശേഷമായിരുന്നു തന്ത്രിമാരുമായുള്ള ചർച്ച. സാവകാശം തേടണമെന്ന നിർദേശം തന്ത്രി കണ്ഠര് രാജീവര് മുന്നോട്ടുവച്ചു.
സുപ്രീംകോടതി വിധി ഉയർത്തുന്ന പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞശേഷമാണ് ഈ നിർദേശം പരിഗണിക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചത്.
വിധി നടപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ നിന്നു പിന്നോട്ടു പോയിട്ടില്ലെന്നും ദേവസ്വം ബോർഡ് കോടതിയെ സമീപിക്കുന്നതിനെ തടയാതിരിക്കുക മാത്രമാണു ചെയ്തതെന്നുമാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. മണ്ഡല-മകരവിള ക്കു കാലത്തു കലാപ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളിൽ മന്ത്രിസഭയിലെയും ഇടതുമുന്നണിയിലെയും ഭൂരിഭാഗം നേതാക്കളും അസ്വസ്ഥരായിരുന്നു.
കെ. ഇന്ദ്രജിത്ത്
ശബരിമല സാവകാശ ഹർജി: സിപിഐയുമായുള്ള ചർച്ചയ്ക്കൊടുവിൽ തീരുമാനം
12:37 AM Nov 17, 2018 | Deepika.com