തിരുവനന്തപുരം: ശബരിമലയിൽ യുവതികളെത്തിയാൽ തടയില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതേസമയം ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ അനുകൂല വിധിയുണ്ടാകുന്നതു വരെ കോണ്‍ഗ്രസ് പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിൽ യുവതികളെത്തിയാൽ തടയുമെന്നു കെ. സുധാകരൻ ഉൾപ്പെടെ ഒരു നേതാവും പറഞ്ഞിട്ടില്ല. സ്ത്രീകളെ തടയുക എന്നതു കോണ്‍ഗ്രസിന്റെ നയമല്ല. യുവതികൾ ശബരിമലയിലെത്തിയാൽ തടയാൻ കോണ്‍ഗ്രസ് ഉണ്ടാകില്ല. അതേസമയം സംഘർഷ ഭൂമിയിലേക്കു പോകണോ വേണ്ടയോ എന്നതു സംബന്ധിച്ചു യുവതികൾ തന്നെ ചിന്തിക്കണം. യഥാർഥ ഭക്തരായ സ്ത്രീകൾ ആചാരങ്ങൾ പാലിച്ചു മാത്രമേ ശബരിമലയിൽ ദർശനം നടത്തുകയുള്ളൂ എന്നാണ് തന്റെ വിശ്വാസമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ശബരിമലയിൽ സമാധാനം പുനസ്ഥാപിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ശബരിമലയിൽ ഇപ്പോൾ നടക്കുന്നതു പോലീസ് രാജ് ആണ്. അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മാധ്യമങ്ങളെ വിലക്കിയതും വാഹനങ്ങൾക്ക് പോലീസ് പാസ് ഏർപ്പെടുത്തിയതും അംഗീകരിക്കാനാവില്ല. നട അടച്ചുകഴിഞ്ഞാൽ സന്നിധാനത്തു തങ്ങാൻ അനുവദിക്കില്ലെന്നു പറയുന്നത് ഭക്തരോടുള്ള ക്രൂരമായ സമീപനമാണ്. കടകളും ഹോട്ടലുകളും രാത്രി അടച്ചിട്ടാൽ ലക്ഷക്കണക്കിനു ഭക്തർ ഭക്ഷണമില്ലാതെ കഷ്ടപ്പെടും. ശബരിമലയിൽ ഏർപ്പെടുത്തിയ ഇത്തരം അസാധാരണ നടപടികൾ പിൻവലിക്കണം. വിവേകമില്ലാത്ത നിലപാടാണു സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്.
സുപ്രീം കോടതി വിധി വന്നതിന്റെ അടുത്ത ദിവസം തന്നെ സർവകക്ഷിയോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
എന്നാൽ, എന്തും വരട്ടെയെന്ന നിലപാടാണു മുഖ്യമന്ത്രി തുടക്കം മുതൽ സ്വീകരിച്ചത്. സാവകാശ ഹർജി കൊടുക്കണമെന്ന ആവശ്യം സർവകക്ഷി യോഗത്തിൽ ഉന്നയിച്ചത് കോണ്‍ഗ്രസാണ്. അപ്പോൾ പരിഹാസ നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്. ഒടുവിൽ സാവകാശ ഹർജി നൽകാൻ ബോർഡിനു തീരുമാനിക്കേണ്ടതായി വന്നു. ഇതു കോണ്‍ഗ്രസിന്റെ വിജയമാണ്.
സർക്കാരിനു വൈകി ഉദിച്ച വിവേകത്തിന് ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നു. ശബരിമല വിഷയത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കണം. പദവിയുടെ മഹത്വം മനസിലാക്കി മുഖ്യമന്ത്രി മുന്നോട്ടു പോയില്ലെങ്കിൽ വരാൻ പോകുന്ന ദിനങ്ങൾ ആപൽക്കരമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അനുകൂലവിധി വരുംവരെ പ്രചാരണ പരിപാടികൾ തുടരുമെന്നു കോൺഗ്രസ്
12:37 AM Nov 17, 2018 | Deepika.com