കൊച്ചി: ക്വാറികളാക്കി മാറ്റിയ തോട്ടങ്ങൾക്കു ഭൂപരിഷ്കരണ നിയമപ്രകാരമുള്ള ഇളവിന് അർഹതയില്ലെന്നു ഹൈക്കോടതി ഫുൾബെഞ്ച് വ്യക്തമാക്കി. തോട്ടഭൂമിയുടെ സ്വഭാവംതന്നെ മാറ്റിയശേഷം നിയമപ്രകാരമുള്ള ഇളവ് അവകാശപ്പെടരുതെന്നും വിധിയിൽ പറയുന്നു. ജസ്റ്റീസുമാരായ വി. ചിദംബരേഷ്, പി.ബി സുരേഷ് കുമാർ, സതീഷ് നൈനാൻ എന്നിവരുൾപ്പെട്ട ബെഞ്ചാണു വിധി പറഞ്ഞത്. ജസ്റ്റീസ് പി.ബി. സുരേഷ് കുമാർ വിയോജിച്ചു വിധിയെഴുതി.
മെറ്റലുകളും ബ്ളോക്കുമുണ്ടാക്കാൽ പാറ പൊട്ടിക്കുന്നത് ഉത്പാദന പ്രക്രിയയാണെന്നും ക്വാറികൾക്കും ഇളവു നൽകാമെന്നുമാണു ജസ്റ്റീസ് സുരേഷ് കുമാർ വിയോജിച്ചെഴുതിയ വിധിയിൽ പറയുന്നത്. ഭൂമി തോട്ടമായി നിലനിൽക്കുന്പോൾ ഭൂപരിഷ്കരണ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. ഇതു ക്വാറിയാക്കി മാറ്റുന്നതോടെ ഭൂപരിഷ്കരണ നിയമം ബാധകമാവുമെന്നും മിച്ചഭൂമി ഏറ്റെടുക്കുന്ന നടപടി വേണ്ടിവരുമെന്നും വിധിയിൽ പറയുന്നു.
കരിങ്കൽ ഖനനം നടത്തുന്ന ഭൂമിയെ കൊമേഴ്സ്യൽ ലാൻഡായി കാണാനാവുമോയെന്ന വിഷയത്തിൽ വ്യത്യസ്ത വിധികൾ വന്നതോടെയാണു ഫുൾബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്. കൊമേഴ്സ്യൽ ലാൻഡിനു ഭൂപരിഷ്കരണ നിയമപ്രകാരമുള്ള മിച്ചഭൂമി ഇളവ് ലഭിക്കും. എന്നാൽ ക്വാറികൾ പ്രവർത്തിക്കുന്ന ഭൂമിക്കു കൊമേഴ്സ്യൽ ലാൻഡ് എന്ന നിലയിൽ ഭൂപരിഷ്കരണ നിയമപ്രകാരമുള്ള മിച്ചഭൂമി ഇളവില്ലെന്ന വിധിയാണ് ശരിയെന്നു ബെഞ്ചിലെ രണ്ടു ജഡ്ജിമാർ പറഞ്ഞു.
പ്ലാന്റേഷനു വേണ്ടി പതിച്ചുനൽകിയ ഭൂമിയിൽ ക്വാറി പ്രവർത്തനം തുടങ്ങിയാൽ മിച്ചഭൂമിയിളവ് നൽകാൻ കഴിയില്ല. ഉത്പാദന പ്രക്രിയയെന്ന നിലയ്ക്കാണ് പ്ലാന്റേഷനുകൾക്ക് ഇളവ് നൽകിയത്. ക്വാറികൾക്ക് ഇത്തരമൊരു ഇളവിന് അർഹതയില്ലെന്നും വിധിയിൽ പറയുന്നു. ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് ലഭിച്ച പ്ലാന്റേഷനുകളിൽ ക്വാറികൾക്ക് അനുമതി നൽകിയതിനെതിരേ സമർപ്പിച്ച ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്.
ക്വാറികളാക്കി മാറ്റിയ തോട്ടങ്ങൾക്കു ഇളവിന് അർഹതയില്ലെന്നു കോടതി
12:37 AM Nov 17, 2018 | Deepika.com