കണ്ണൂർ: സിപിഎം എംഎൽഎയായ എ.എൻ. ഷംസീറിന്റെ ഭാര്യ പി.എം. ഷഹലയെ കണ്ണൂർ സർവകലാശാലയിൽ നിയമിച്ചതിൽ യൂണിവേഴ്സിറ്റിയും ബന്ധപ്പെട്ട വകുപ്പും ഒത്തുകളിച്ചതായി പരാതിക്കാരിയായ ഡോ. എം.പി. ബിന്ദു. നിയമനം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം കൃത്യമായ രേഖകൾ ആവശ്യപ്പെട്ടപ്പോൾ റാങ്ക് ലിസ്റ്റ്, നിയമനം എന്നിവയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിക്കുകയായിരുന്നുവെന്നും ബിന്ദു ദീപികയോട് പറഞ്ഞു. ഇതിനെതിരേ വിവരാവകാശ കമ്മീഷന് പരാതി നൽകുകയും കമ്മീഷൻ യൂണിവേഴ്സിറ്റി അധികൃതരോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ കരാറടിസ്ഥാനത്തിലുള്ള അസി. പ്രഫസർ തസ്തികയിലാണ് ഒന്നാം റാങ്കുകാരിയായ ഡോ. എം.പി. ബിന്ദുവിനെ തഴഞ്ഞ് എ.എൻ. ഷംസീർ എംഎൽഎയുടെ ഭാര്യ പി.എം. ഷഹലയെ നിയമിച്ചത്. ഇതിനെതിരേ ഡോ. ബിന്ദു ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് ഷഹലയുടെ നിയമനം റദ്ദാക്കിയും ബിന്ദുവിനെ നിയമിക്കണമെന്നു നിർദേശിച്ചും ഹൈക്കോടതി ഉത്തരവായിരുന്നു. ഇതേത്തുടർന്ന് ഇന്നലെ രാവിലെ യൂണിവേഴ്സിറ്റി ആസ്ഥാനത്തെത്തിയ ബിന്ദു കോടതി ഉത്തരവിന്റെ പകർപ്പ് സർവകലാശാല അധികൃതർക്ക് കൈമാറി. എന്നാൽ, അടുത്തദിവസം തീരുമാനമറിയിക്കാമെന്നാണ് സർവകലാശാല അധികൃതർ ബിന്ദുവിനോട് പറഞ്ഞത്.
2018 ജൂൺ 14നായിരുന്നു കണ്ണൂർ യൂണിവേഴ്സിറ്റിയിലെ താവക്കര കാമ്പസിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ അസി. പ്രഫസർ തസ്തികയിലേക്ക് ഇന്റർവ്യൂ നടന്നത്. എന്നാൽ ഇന്റർവ്യൂവിന്റെ ഫലം പോലും പ്രസിദ്ധീകരിക്കാതെ ജൂലൈ ഒമ്പതിന് എ.എൻ. ഷംസീറിന്റെ ഭാര്യക്ക് നിയമനം നൽകുകയായിരുന്നു.
ഷംസീറിന്റെ ഭാര്യാനിയമനം: വിവരാവകാശം വഴി നല്കിയത് തെറ്റായ വിവരം: ഡോ. ബിന്ദു
12:37 AM Nov 17, 2018 | Deepika.com