മൂന്നാർ: ഗജ ചുഴലിക്കാറ്റിനെത്തുടർന്ന് മൂന്നാർ ഉൾപ്പെടെയുളള ഹൈറേഞ്ച് പ്രദേശങ്ങളിൽ ശക്തമായ മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും. വട്ടവടയിൽ ഉരുൾപൊട്ടലിൽ അറുപതോളം വീടുകൾ തകർന്നു.
അറുപതോളം ഇടങ്ങളിൽ മണ്ണിടിച്ചിലും പത്തോളം ഇടങ്ങളിൽ ഉരുൾപൊട്ടലും ഉണ്ടായി. നിരവധി സ്ഥലത്തു റോഡുകളിലും മണ്ണിടിഞ്ഞു വീണതോടെ ഗതാഗതവും താറുമാറായി. ഇന്നലെ വൈകുന്നേരം ആറോടെ കല്ലാർകുട്ടി ഡാമിന്റെ ആറു ഷട്ടറുകൾ തുറന്നുവിട്ടു. മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകളും തുറന്നു വിട്ടു.
വട്ടവടയിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട നാലു കുടുംബങ്ങളെ മണിക്കൂറുകൾക്കു ശേഷമാണ് രക്ഷപ്പെടുത്താനായത്. വട്ടവട, പഴത്തോട്ടം, ചിലന്തിയാർ എന്നിവിടങ്ങളിലെ കൃഷിസ്ഥലങ്ങളും നശിച്ചു. ഇന്നലെ രാവിലെമുതൽതന്നെ ആരംഭിച്ച മഴ ഉച്ചയോടെ ശക്തമാകുകയായിരുന്നു.
കണ്ണൻദേവൻ കന്പനിയുടെ നെറ്റിക്കുടി ലോവർ ഡിവിഷൻ പൂർണമായി വെള്ളത്തിലായി. ആശുപത്രിയടക്കം വെള്ളത്തിലായതോടെ ഇവിടെയുണ്ടായിരുന്ന ജീവനക്കാരെയും ലയങ്ങളിലെ തൊഴിലാളികളെയും സുരക്ഷിത ഭാഗങ്ങളിലേക്കു മാറ്റി. സൈലന്റുവാലിയിൽനിന്നുള്ള പുഴ കരകവിഞ്ഞതാണ് ഇവിടങ്ങളിൽ വെള്ളം കയറാൻ കാരണം.
ഗുഡാർവിളയിൽ നിരവധി എസ്റ്റേറ്റുകളിലും വെള്ളം കയറിയതിനാൽ ഇവിടുത്തെ തൊഴിലാളികളെയും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. മീശപ്പുലിമല മേഖലയിൽ ഇന്നലെ രാവിലെമുതൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. നിമിഷങ്ങൾക്കുള്ളിൽ പുഴകൾ കരകവിയുകയായിരുന്നു. പ്രളയത്തിൽ തകർന്നതിനെത്തുടർന്ന് താത്കാലികമായി നിർമിച്ച പെരിയവര പാലം തകർന്ന് മൂന്നാർ - ഉടുമലപ്പെട്ട അന്തർസംസ്ഥാന പാതയിലെ ഗതാഗതം നിലച്ചു. നയമക്കാട്, രാജമല, കടലാർ, വാഗുവര, കന്നിമല, പെരിയവര, തലയാർ തുടങ്ങിയ എസ്റ്റേറ്റുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. രാജമലയിൽ സന്ദർശനത്തിനെത്തിയ നിരവധി സഞ്ചാരികളും കുടുങ്ങി.
പഴയ മൂന്നാർ ഹൈഡൽ പാർക്ക്, പാർക്കിംഗ് ഗ്രൗണ്ട്, കെ.എസ്ആർടിസി ബസ് ഡിപ്പോയ്ക്കു സമീപം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളമുയർന്നു. മഴ കനത്തതോടെ ജലസ്രോതസുകളിൽ നീരൊഴുക്ക് ശക്തമായി. അരുവികളിലും തോടുകളിലും നീരൊഴുക്ക് വർധിച്ചതോടെ മുതിരപ്പുഴയാറിലും ഒഴുക്ക് ശക്തമായിട്ടുണ്ട്.
അടുത്ത മണിക്കൂറുകളിൽ വീണ്ടും മഴ ശക്തമാകുമെന്ന തമിഴ്നാട് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
പ്രളയത്തിൽ മുങ്ങി മൂന്നാർ
12:23 AM Nov 17, 2018 | Deepika.com