കോട്ടയം: കോട്ടയത്തു മുണ്ടാറിന്റെ തീരപ്രദേശത്തുനിന്നു പുതിയ ഇനം ചിതലിനെ കണ്ടെത്തി. "പെരികാപ്രിടെർമിസ് ട്രാവൻകൂറെൻസിസ് ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ചിതലുകളുടെ കണ്ടെത്തലും പഠനവും ലോകത്തിൽതന്നെ ഇതാദ്യമായാണ്. സിഎംഎസ് കോളജ് ജന്തുശാസ്ത്ര വിഭാഗം അധ്യാപകനും ഗവേഷണ മേധാവിയുമായ ഡോ. ജോബിൻ മാത്യുവിന്റെ നേതൃത്വത്തിൽ ചിന്നു ഐപ്, എഡ്വിൻ ജോസ്, ടി.ആർ.ശ്രീരാജ്, നെബിൻ നൈനാൻ, ഷാനവാസ് മൊയ്തീൻ എന്നിവരടങ്ങുന്ന ഗവേഷണ സംഘമാണ് ചരിത്ര നേട്ടത്തിന് പിന്നിൽ.
പ്രസ്തുത പഠനം ’ജേർണൽ ഓഫ് ത്രെറ്റൻഡ് ടാക്സാ’ എന്ന അന്താരാഷ്ട്ര ശാസ്ത്ര മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണ ചിതലുകൾ പോലെ, പുറ്റുകൾ ഉണ്ടാക്കാതെ, മണ്ണിന്റെ ഉപരിതലത്തിൽനിന്ന് ഏതാനം സെന്റിമീറ്റർ ആഴത്തിൽ, കോളനി ഉണ്ടാക്കിയാണ് ഇവർ കഴിയുന്നത് .ജൈവമണ്ണ് (ഹ്യുമസ്) ആണ് ഇവരുടെ ഭക്ഷണം. അപകട സൂചന ഉണ്ടായാൽ, പ്രാണരക്ഷാർഥം "ചാടുക’ എന്നത് ഇവരുടെ സവിശേഷതയാണ്.
ഇന്ത്യയിൽ ആകമാനം മുന്നൂറിൽപരം ചിതലുകളെ ഇതിനു മുന്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുവെ ചിതലുകൾ ഉപദ്രവകാരികൾ ആയിട്ടാണ് നാം കണക്കാക്കുന്നത് എങ്കിലും, മണ്ണിൽ മാത്രം കണ്ടുവരുന്ന ഇത്തരം ചിതലുകൾ നിരുപദ്രവകാരികൾ ആണെന്നതു മാത്രമല്ല, പരിസ്ഥിതിയ്ക്ക് ഒട്ടേറെ ഗുണകരവുമാണ്.
ഇത്തരം ചിതലുകൾ, ജൈവാവശിഷ്ടങ്ങളുടെ പുനഃചംക്രമണം ത്വരിതപ്പെടുത്തുന്നതു വഴി, ആവാസ വ്യവസ്ഥയുടെ സുഗമമായ നിലനിൽപ്പിനു നൽകുന്ന സംഭാവന വളരെ വലുതാണ്. തങ്ങളുടെ ആമാശയത്തിലുള്ള സഹജീവികളായ ഒട്ടനവധി സൂക്ഷ്മാണുക്കളാണ് ചിതലുകൾക്കു ’ജൈവവിഘടനം’ എന്ന കഴിവ് നൽകുന്നത്. ഇവയുടെ ഇത്തരം കഴിവിനെ അടിസ്ഥാനപ്പെടുത്തി കൂടുതൽ ഗവേഷണങ്ങളിലേക്കു തിരിയാനാണ് ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം.
വിനാശകാരിയല്ലാത്ത പുതിയ ഇനം ചിതലിനെ കണ്ടെത്തി
12:05 AM Nov 17, 2018 | Deepika.com