കോട്ടയം: സ്വകാര്യ - എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ ജോലിഭാരവും തസ്തികനിർണയവും സംബന്ധിച്ചുള്ള അദാലത്ത് 26ന് തുടങ്ങുമെന്നു എംജി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസ്. ജോലിഭാരവും തസ്തികനിർണയവും സംബന്ധിച്ച അദാലത്തിനു മുന്നോടിയായി സർവകലാശാല അസംബ്ലി ഹാളിൽ നടന്ന എയ്ഡഡ് കോളജ് പ്രിൻസിപ്പൽമാരുടെയും എറണാകുളം, കോട്ടയം മേഖലാ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അദാലത്തുമായി ബന്ധപ്പെട്ട രേഖകൾ 22നകം സർവകലാശാലയിൽ സമർപ്പിക്കണം. 2017 നവംബർ ഒന്ന് അടിസ്ഥാനമാക്കി ജോലിഭാരവും തസ്തിക നിർണയവും സംബന്ധിച്ച രേഖകളാണു സമർപ്പിക്കേണ്ടത്. അദാലത്തിൽ അസൽ രേഖകൾ സമർപ്പിക്കണം.
സിൻഡിക്കറ്റംഗം പ്രഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷതവഹിച്ചു. സിൻഡിക്കറ്റംഗങ്ങളായ ഡോ.എ. ജോസ്, ഡോ. ആർ. പ്രഗാഷ്, ഡോ. റോയ് സാം ഡാനിയേൽ, പ്രഫ. വി.എസ്. പ്രവീണ്‍കുമാർ, രജിസ്ട്രാർ എം.ആർ. ഉണ്ണി, എറണാകുളം കൊളീജിയറ്റ് എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.എസ്. അജിത, കോട്ടയം കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാത്യു ജോർജ്, ഭരണവിഭാഗം ജോയിന്റ് രജിസ്ട്രാർ സാബു തോമസ് എന്നിവർ പ്രസംഗിച്ചു.
സ്വകാര്യ-എയ്ഡഡ് കോളജുകളിലെ ജോലിഭാരവും തസ്തിക നിർണയവും: അദാലത്ത് 26 മുതൽ
11:45 PM Nov 16, 2018 | Deepika.com