വിധി നടപ്പാക്കാതെ കഴിയില്ല
യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുന്ന ഉത്തരവാദിത്വത്തിൽ നിന്നു സർക്കാരിന് ഒരുതരത്തിലും മാറിനിൽക്കാനാവില്ല. ലക്ഷക്കണക്കിനു തീർഥാടകരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നു ശബരിമലയിൽ എത്തുന്നത്. അവർക്ക് അവമതിപ്പ് ഉണ്ടാക്കുന്ന സാഹചര്യം തീർത്തും ഒഴിവാക്കണം. അത് നാടിന്റെ താത്പര്യമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ
സർവകക്ഷിയോഗം പ്രഹസനം
സർവകക്ഷിയോഗം പ്രഹസനമായിരുന്നു. സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. പ്രതിപക്ഷത്തിന്റെ ഉൾപ്പെടെയുള്ള അഭിപ്രായം കേട്ടശേഷവും മുഖ്യമന്ത്രി മുൻനിലപാടിൽനിന്നു മാറിയില്ല. ഈ നിലപാടിൽ പ്രതിഷേധിച്ചാണു സർവകക്ഷിയോഗത്തിൽ നിന്നു വാക്കൗട്ട് നടത്തിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തീരുമാനമെടുത്തശേഷം യോഗം
സിപിഎം ഓഫീസിൽ മുൻകൂട്ടി തീരുമാനമെടുത്തു ചർച്ചയ്ക്കെത്തിയ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും നടത്തിയ പ്രഹസനമായിരുന്നു സർവകക്ഷി യോഗം. സമയം വെറുതെ പാഴാക്കി എന്നാണ് അപ്പോൾ തോന്നിയത്. സർക്കാർ ഈ വൈകിയവേളയിലെങ്കിലും ദുർവാശി ഉപേക്ഷിക്കണം.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള
സാവകാശ ഹർജി ആവശ്യം മുന്നോട്ടുവച്ചു
സാവകാശ ഹർജി നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഉന്നയിച്ചു. കൂടിക്കാഴ്ചയിൽ ചില നിർദേശങ്ങൾ മുഖ്യമന്ത്രി മുന്നോട്ടുവച്ചിട്ടുണ്ട്. ആചാര്യന്മാരെക്കൂടി ഉൾപ്പെടുത്തി കൂടുതൽ കൂടിയാലോചനകൾ നടത്തിയ ശേഷം ഇക്കാര്യത്തിൽ മറുപടി നല്കാമെന്നു മുഖ്യമന്ത്രിയെ അറിയിച്ചു.
പന്തളം രാജകുടുംബ പ്രതിനിധി പി.ജി. ശശികുമാർ വർമ
നേതാക്കൾ പറഞ്ഞത്
01:46 AM Nov 16, 2018 | Deepika.com