കൊച്ചി : സിപിഎം എംഎൽഎ എ.എൻ. ഷംസീറിന്റെ ഭാര്യ പി.എം. ഷഹലയെ കണ്ണൂർ സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ കണ്ണൂർ ചാവശേരി സ്വദേശിനിയായ ഡോ. എം.പി. ബിന്ദുവിന് നിയമനം നൽകണമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
ഒന്നാം റാങ്കുകാരിയായ തന്നെ തഴഞ്ഞ് ഷഹലയെ നിയമിച്ചത് ചോദ്യം ചെയ്ത് ബിന്ദുവാണ് ഹർജി നൽകിയത്. സംവരണ ചട്ടപ്രകാരമാണ് ഷഹലയ്ക്ക് നിയമനം നൽകിയതെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം.
എന്നാൽ, കരാർ നിയമനങ്ങളിൽ സർവകലാശാല സംവരണ ചട്ടം പാലിക്കാറില്ലെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. ഒരൊഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്പോൾ സംവരണം പരിഗണിക്കരുതെന്ന് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. നിയമനത്തിനു വേണ്ടിയുള്ള വിജ്ഞാപനത്തിൽ സംവരണ വിഭാഗത്തിലാണ് ഒഴിവെന്ന് പറഞ്ഞില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
സർവകലാശാലയിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലാണ് അസിസ്റ്റന്റ് പ്രാഫസറായി ഷഹലയെ നിയമിച്ചത്. 2015 - 2018 വരെയുള്ള കാലയളവിൽ ഹർജിക്കാരി ഇവിടെ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രാഫസറായി ജോലി നോക്കിയിരുന്നു. 2018 ലെ നിയമനത്തിനായി കഴിഞ്ഞ ജൂലൈ 14 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തിയെങ്കിലും റിസൽട്ട് പ്രഖ്യാപിച്ചിരുന്നില്ല. തന്നേക്കാൾ ഷഹലയ്ക്ക് അഞ്ച് മാർക്ക് കുറവാണ് ലഭിച്ചതെന്നു ഹർജിക്കാരി ചൂണ്ടിക്കാട്ടി. എന്നാൽ ജൂലൈ 19 ന് ഷഹലയ്ക്ക് നിയമനം നൽകി. ഇതിനെതിരെയാണ് ഹർജി സമർപ്പിച്ചത്.
സത്യം ജയിച്ചു: ബിന്ദു
കണ്ണൂർ:‘സത്യം ജയിച്ചതിൽ സന്തോഷം. നീതിന്യായ വ്യവസ്ഥയിൽ എനിക്കു വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് നീതി ജയിക്കുമെന്ന് ഉറപ്പായിരുന്നു’:ഹർജിക്കാരിയായ ഡോ.എം.പി. ബിന്ദു‘ദീപിക’യോടു പറഞ്ഞു.
എ.എൻ. ഷംസീറിന്റെ ഭാര്യയുടെ നിയമനം റദ്ദാക്കി
01:30 AM Nov 16, 2018 | Deepika.com