ചരൽക്കുന്ന്: വിട്ടുവീഴ്ച കാണിക്കാത്ത സർക്കാരിന്റെ ധാർഷ്ട്യവും പിടിവാശിയും ശബരിമലവിഷയത്തെ കൂടുതൽ സങ്കീർണമാക്കിയതെന്നു കേരള കോണ്ഗ്രസ് - എം ചെയർമാൻ കെ.എം. മാണി.
ജനവികാരം ഉൾക്കൊണ്ടു സമവായത്തിനു ശ്രമിക്കേണ്ട സർക്കാർ പഴയ നിലപാട് ആവർത്തിച്ചതിലൂടെ സർവകക്ഷിയോഗത്തെത്തന്നെ പരിഹാസ്യമാക്കി..
ബന്ധുനിയമനത്തിൽ എല്ലാ തെളിവുകളും പുറത്തുവന്ന സാഹചര്യത്തിൽ മന്ത്രി കെ.ടി. ജലീൽ രാജിവെച്ചേ മതിയാവൂ. മുഖ്യമന്ത്രി ഉടൻ കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെടണം.
3,000 കോടിയുടെ പ്രതിമയല്ല, പട്ടിണി അനുഭവിക്കുന്ന ഇന്ത്യയിലെ ജനവിഭാഗങ്ങൾക്ക് വേണ്ടത്. പ്രതിമകളുടെ ഉയരമല്ല, വ്യക്തികളുടെ മാഹാത്മ്യത്തെ നിർണയിക്കുന്നത്. പ്രതിമയ്ക്ക് ഉയരം കുറവാണെങ്കിലും ഗാന്ധിജി ലോകാദരണീയനാണ്. ഇന്ത്യയുടെ ചരിത്രത്തിൽ മുദ്രണം ചെയ്യപ്പെട്ട അലഹബാദിന്റെയും ഫൈസാബാദിന്റെയും ഹൈദ്രാബാദിന്റെയും പേരുമാറ്റാനുള്ള ബിജെപിയുടെ വർഗീയ അജൻഡ ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി സംഘടനാ രേഖ അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി ജോയി ഏബ്രാഹാം, മോൻസ് ജോസ് എംഎൽഎ, ഡോ. എൻ. ജയരാജ് എംഎൽഎ, തോമസ് ഉണ്ണിയാടൻ, ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. ക്യാന്പ് ഇന്നു സമാപിക്കും.
സർവകക്ഷിയോഗം പരാജയപ്പെടാൻ കാരണം സർക്കാരിന്റെ ധാർഷ്ട്യം: മാണി
01:30 AM Nov 16, 2018 | Deepika.com