കൊച്ചി: ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവിനെതിരേ മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും തുടരന്വേഷണം വേണമെന്ന ഉത്തരവിനെതിരേ മുൻ മന്ത്രി കെ.എം മാണിയും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി വിജിലൻസിന്റെ വിശദീകരണം തേടി.
രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് ഉത്തരവിൽ പറയുന്നു. ഇന്നലെ ഹൈക്കോടതി ഹർജികൾ പരിഗണിക്കവേ പ്രോസിക്യൂഷൻ അനുമതി തേടി അപേക്ഷ നൽകിയിട്ടുണ്ടോയെന്ന് കോടതി വിജിലൻസിനോട് ചോദിച്ചു. ഇടതുമുന്നണി കണ്‍വീനറുമായി ബന്ധപ്പെട്ട് അങ്ങനെയൊരു അപേക്ഷയുണ്ടെന്ന് വിജിലൻസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ നൽകാൻ രണ്ടാഴ്ച സമയം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ബാർകോഴ ആരോപണത്തിൽ അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം കെ.എം.മാണിക്കെതിരായ തുടരന്വേഷണത്തിനും മുൻകൂർ അനുമതി തേടണമെന്ന് സെപ്റ്റംബർ 18ലെ ഉത്തരവിൽ തിരുവനന്തപുരം വിജിലൻസ് കോടതി വ്യക്തമാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് വി.എസ്. അച്യുതാനന്ദൻ ഹർജി നൽകിയിരിക്കുന്നത്.
2014 ഡിസംബർ പത്തിന് രജിസ്റ്റർ ചെയ്ത കേസിൽ 2018 ജൂലൈ 26ന് അഴിമതി നിരോധന നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള മുൻകൂർ അനുമതി നടപടികൾ വേണ്ടതില്ലെന്നാണ് അച്യുതാനന്ദന്റെ വാദം.
തനിക്കെതിരായ നടപടികൾ അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചിട്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും ഉത്തരവും എഫ്ഐആറും റദ്ദാക്കണമെന്നുമാണ് കെ. എം. മാണി ആവശ്യപ്പെടുന്നത്.
ബാർ കോഴ: ഹർജികളിൽ വിശദീകരണം തേടി
01:06 AM Nov 16, 2018 | Deepika.com