തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക്ബസ് സർവീസിന് സംസ്ഥാനത്ത് തുടക്കമായി. തന്പാനൂർ ബസ് ടെർമിനലിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഇലക്ട്രിക് ബസ് സർവീസിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചു.
സിഎൻജി, എൽഎൻജി വാതകങ്ങളും ഊർജവും ഉപയോഗിച്ചുള്ള വാഹനങ്ങളാണ് ഇനി നിരത്തുകളിൽ വരേണ്ടതെന്നും അതിനാണ് ഇ- വെഹിക്കിൾ നയം സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാതൃകാപരമായി ഇ- വെഹിക്കിൾ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആർടിസിയിൽ ഇത് നടപ്പാക്കുന്നത്. ഒറ്റയടിക്ക് മാറുന്നതിന് പകരം പരീക്ഷണാടിസ്ഥാനത്തിൽ ഇ -ബസ് സർവീസ് നടത്തി ഹരിത ട്രൈബ്യൂണൽ നിർദേശങ്ങൾ പാലിക്കാനാണ് സർക്കാർ തീരുമാനം. ആദ്യഘട്ടമായി 10 ബസുകളാണ് വാടകയ്ക്ക് ഓടിക്കുക. ഇനി ഇ -ഓട്ടോറിക്ഷകൾക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ അനുമതി നൽകാനാണ് സർക്കാർ തീരുമാനം. ഇ -ഓട്ടോകൾ ഓടിക്കാൻ മുന്നോട്ടുവരുന്നവർക്ക് പ്രോത്സാഹനമായി 30,000 രൂപ സബ്സിഡി നൽകുമെന്നും മന്ത്രി അറിയിച്ചു. ചെലവുകുറഞ്ഞ ഇന്ധനങ്ങളിലേക്ക് മാറാനും പരിസ്ഥിതി സംരക്ഷിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വാർഡ് കൗണ്‍സിലർ എം.വി. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. എംഡി ടോമിൻ ജെ. തച്ചങ്കരി സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽകുമാർ നന്ദിയും പറഞ്ഞ ചടങ്ങിൽ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും പങ്കെടുത്തു.
വീഥികളിൽ കൗതുകക്കാഴ്ചയായി ഇലക്ട്രിക് ബസ് ഒാടിത്തുടങ്ങി
12:45 AM Nov 16, 2018 | Deepika.com