തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സമവായ നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചർച്ചയിൽ തന്ത്രി കുടുംബവും പന്തളം കൊട്ടാരവും പങ്കെടുക്കും. ഇന്നു മൂന്നിനു മുഖ്യമന്ത്രിയുടെ ചേംബറിലാണു യോഗം വിളിച്ചത്.
ശബരിമല തന്ത്രിമാരായ കണ്ഠര് മോഹനര്, കണ്ഠര് രാജീവര്, പന്തളം കൊട്ടാര പ്രതിനിധികൾ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. സർവകക്ഷി യോഗത്തിനു ശേഷമാണു തന്ത്രി അടക്കമുള്ളവരുമായുള്ള ചർച്ച നടക്കുക. ചർച്ചയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു ക്ഷണം ലഭിച്ചെന്നും ചർച്ചയിൽ പങ്കെടുക്കുമെന്നും തന്ത്രി കണ്ഠര് രാജീവര് ‘ദീപിക’ യോടു പറഞ്ഞു. മുൻവിധികളില്ലാതെയാകും ചർച്ചയെന്നാണു പ്രതീക്ഷിക്കുന്നത്. മണ്ഡല- മകര വിളക്കു കാലത്തെ ശബരിമല ക്രമീകരണവുമായി ബന്ധപ്പെട്ടാണു ചർച്ച.
ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ സർക്കാർ എല്ലാ സഹായവും നൽകണമെന്ന നിലപാടാകും തന്ത്രിമാരും പന്തളം കൊട്ടാര പ്രതിനിധികളും സ്വീകരിക്കുക. ആചാര ലംഘനം വരുന്ന ഒരു നിലപാടിനോടും യോജിക്കാനാകില്ലെന്ന് ഇവർ സർക്കാരിനെ അറിയിക്കുമെന്നാണു വിവരം. നേരത്തെ തുലാമാസ പൂജകൾക്കു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയ്ക്കു ക്ഷണിച്ചപ്പോൾ തന്ത്രി വിട്ടുനിന്നത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മുൻവിധിയോടെ ചർച്ചയ്ക്കു ക്ഷണിച്ചുവെന്ന് ആരോപിച്ചാണു വിട്ടുനിന്നത്.
ശബരിമല പ്രശ്നം: തന്ത്രിമാരും പന്തളംകൊട്ടാരവും ചർച്ചയിൽ പങ്കെടുക്കും
01:07 AM Nov 15, 2018 | Deepika.com