ആലപ്പുഴ: മുല്ലയ്ക്കൽ തെരുവിലെ സ്വർണ ശുദ്ധീകരണത്തൊഴിലാളിയായ മഹാരാഷ്ട്ര ഖനപുർ ബാബർ സങ്കോളയിൽ ദുർഗേഷി(27)നെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിലെ പ്രതികളെ ജീവപര്യന്തം തടവിനും പിഴയ്ക്കും ശിക്ഷിച്ചു.
മഹാരാഷ്ട്ര സ്വദേശികളായ സുൽത്താൻകോട് അവിനാഷ് ബിക്കുഷെഡെ (37), വെങ്കിടേശ്വർ നഗർ സജിദ്ബുലേഖാൻ മുജാബർ (27), ഖാനാപുർ ദോണ്ടിവാലിയിൽ ജ്യോതിറാം സുബ്ബയ്യറാവു യാദവ് (പ്രമോദ്-34) എന്നിവർക്കാണ് ശിക്ഷ. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണമെന്ന് ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക് സെക്ഷൻസ് കോടതി ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശൻ വിധിച്ചു.
2013 നവംബർ അഞ്ചിന് സ്വർണശുദ്ധീകരണം നടത്തുന്ന കടയിലാണ് കേസിനാസ്പദമായ സംഭവം. മുല്ലയ്ക്കൽ ഡോണ കോംപ്ലക്സിലായിരുന്നു കട. ദുർഗേഷിന്റെ അടുത്ത സുഹൃത്തായിരുന്നു ജ്യോതിറാം സുബ്ബയ്യറാവു യാദവ്. ഇയാളും അവിനാഷ് ബിക്കുഷെഡെ, സജിദ്ബുലേഖാൻ മുജാബർ എന്നിവരും ചേർന്നു കൊലപ്പെടുത്തിയെന്നാണ് കേസ്.
കടയിൽ സ്വർണം ശുദ്ധീകരിച്ചുകൊണ്ടിരുന്ന ദുർഗേഷിനെ അവിനാഷ് ബിക്കുഷെഡെയും സജിദ്ബുലേഖാൻ മുജാബറും ബാഗിൽ സൂക്ഷിച്ചിരുന്ന കയർ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. കടയിലുണ്ടായിരുന്ന 17 ലക്ഷം രൂപ വിലവരുന്ന 747.8ഗ്രാം സ്വർണവും 5,60,460 രൂപയും കവർന്നു.
സംശയത്തിന്റെ പേരിൽ ജ്യോതിറാം സുബ്ബയ്യറാവു യാദവിനെ പോലീസ് ചോദ്യം ചെയ്തതിൽനിന്നാണ് പ്രതികളെ കണ്ടെത്തിയത്. 25 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കൊലപാതക, ഗൂഢാലോചന കുറ്റങ്ങൾ നടത്തിയതായി കോടതിയെ പ്രോസിക്യൂഷൻ ബോധിപ്പിച്ചു. പ്രതികൾ കൊല്ലപ്പെട്ട ദുർഗേഷിന്റെ ഭാര്യയ്ക്ക് അഞ്ചു ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. പബ്ലിക് പ്രോസിക്യൂട്ടർ സി. വിധു, എ. ഷാജഹാൻ എന്നിവർ പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി.
സ്വർണത്തൊഴിലാളിയുടെ കൊലപാതകം: മൂന്നു പ്രതികൾക്കു ജീവപര്യന്തവും പിഴയും
12:30 AM Nov 15, 2018 | Deepika.com