കോട്ടയം: ആങ്ങള മരിച്ചാലും വേണ്ടില്ല, നാത്തൂന്റെ കണ്ണീരു കാണണം എന്ന നയത്തിലാണ് സംഘടിത ടയർ കന്പനികൾ. 25 ശതമാനം തീരുവയും മറ്റു നികുതികളും ഉൾപ്പെടെ ഒരു കിലോ റബർ ഇറക്കുമതി ചെയ്യാൻ 130-135 രൂപ നിലവിൽ ചെലവുണ്ടായിരിക്കെയും ആഭ്യന്തര മാർക്കറ്റിൽനിന്നു 123 രൂപയ്ക്കുപോലും ഷീറ്റ് വാങ്ങാതെ കർഷകരെ തകർക്കുകയാണ് ടയർ മുതലാളിമാർ. ഒരു കിലോ റബറിന് 10 രൂപയോളം നഷ്ടത്തിൽ വിദേശത്തുനിന്നു വാങ്ങി ടയറുണ്ടാക്കി ഇവിടത്തുകാർക്കു വിറ്റു ലാഭമുണ്ടാക്കുന്ന ക്രൂരനയം.
ആർഎസ്എസ് നാല് ഗ്രേഡിന് ശനിയാഴ്ച റബർ ബോർഡ് പ്രഖ്യാപിച്ച വില 123.50 രൂപയായിരുന്നു. വീണ്ടും വില ഇടിക്കാനുള്ള നീക്കത്തിൽ ടയർ ലോബി കൊച്ചിയിൽ അന്ന് 120 രൂപയ്ക്ക് സ്വന്തം വ്യാപാരികളിൽനിന്നു ചരക്കു വാങ്ങി.
സ്വന്തക്കാരായ വ്യാപാരികളും ബ്രോക്കർമാരും ചേർന്നു പ്രഖ്യാപിത വിലയേക്കാൾ മൂന്നു രൂപ താഴ്ത്തി ചരക്ക് വാങ്ങി. ഇതേത്തുടർന്ന് ഇന്നലെ ആർഎസ്എസ് നാലിനു വില 122 രൂപയായി. ആർഎസ്എസ് അഞ്ച് ഗ്രേഡ് റബറിന് 117 രൂപയായി വില.
കർഷകർ മാത്രമല്ല ഒരു വിഭാഗം വ്യാപാരികളും ടയർ കന്പനികളുടെ സംഘടിതനീക്കത്തിൽ കുത്തുപാളയെടുത്തുകൊണ്ടിരിക്കുകയാണ്. വില ദിവസവും താഴുന്നതിനാൽ ചരക്കെടുക്കാനും സ്റ്റോക്കു ചെയ്യാനും ഭയം. 126 രൂപ നിരക്കിൽ വാങ്ങിയ റബർ ഷീറ്റുകളുമായി ചരക്ക് ലോറികൾ ടയർ കന്പനി ഗോഡൗണുകൾക്കു മുന്നിൽ കാത്തുകെട്ടിക്കിടക്കുകയാണ്. അന്പതും നൂറും ലോറികളാണ് ഇത്തരത്തിൽ ഒരാഴ്ചയായി ഗോഡൗണുകൾക്കു മുന്നിൽ ഗേറ്റ് തുറക്കുന്നതും കാത്തു കിടക്കുന്നത്.
ചരക്ക് ഇറക്കാൻ താത്പര്യപ്പെടാത്ത സാഹചര്യത്തിൽ വ്യാപാരികൾ ഷീറ്റ് കർഷകരിൽനിന്നു വാങ്ങി സ്റ്റോക്കു ചെയ്യാൻ തയാറാകുന്നില്ല. വാങ്ങിയാൽ തന്നെ പ്രഖ്യാപിത വിലയേക്കാൾ ഏറെ താഴ്ത്തിയാണു കർഷകർക്കു വില നൽകുന്നത്. വടക്കേ ഇന്ത്യയിൽ ദീപാവലി അവിധിയാണെന്ന പേരിലാണ് ടയർ കന്പനികൾ ഉറക്കം നടിച്ചുനിൽക്കുന്നത്. അതേസമയം വിദേശത്തുനിന്നു വാങ്ങിക്കൊണ്ടുവന്ന ചരക്ക് തുറമുഖങ്ങളിൽനിന്നും ഫാക്ടറികളിലെത്തിക്കുന്നതിൽ ദീപാവലി തടസമാകുന്നില്ല.
ഈ മാസം ഒരു ലക്ഷം ടണ്ണും അടുത്ത മാസം ഒന്നേ കാൽ ലക്ഷം ടണ്ണും റബർ ഇറക്കുമതി ചെയ്യാനാണു വ്യവസായികളുടെ നീക്കം.
ആഭ്യന്തര ഉത്പാദനം ഏറ്റവും മെച്ചപ്പെടുന്ന വരുംമാസങ്ങളിൽ വില തകർത്തു കർഷകരെ പിഴിയാനുള്ള നീക്കമാണിപ്പോൾ. റബർ ഉത്പാദനം പതിനായിരം ടണ്ണിൽ താഴെയായിരുന്ന പ്രളയമാസങ്ങളിൽ 40,000 ടണ്ണാണ് ഉത്പാദനമെന്ന് റബർ ബോർഡ് അടിസ്ഥാനരഹിതമായ കണക്കുകൾ കാണിച്ചതും ടയർ ലോബിയെ സഹായിക്കാനായിരുന്നു.
കഴിഞ്ഞ മാസം 73000 ടണ്ണായിരുന്നു റബർ ഇറക്കുമതി. അതേസമയം ഉത്പാദനക്കണക്ക് ഇതേ വരെ പുറത്തുവിട്ടിട്ടുമില്ല. വരുംമാസത്തോടെ റബർ വില വീണ്ടും താഴ്ത്താനുള്ള കരുനീക്കത്തിലും കളിയിലുമാണ് ടയർലോബി.
അധികവില നിരക്കിൽ റബർ ഇറക്കുമതി; കർഷകരെ തകർത്ത് ടയർ ലോബി
01:31 AM Nov 14, 2018 | Deepika.com