തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് നാവിക് ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണും ലഭ്യമാക്കാനുളള 25.36 കോടി രൂപയുടെ നിർദേശം മന്ത്രിസഭ അംഗീകരിച്ചു.
15,000 മത്സ്യബന്ധന യാനങ്ങൾക്കാണ് നാവിക് ഉപകരണം നൽകുന്നത്. 1500 കിലോമീറ്റർ വരെ കവറേജ് ഏരിയ ഉള്ള നാവിക് മുഖേന ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം എന്നിവ ഉൾപ്പെടെയുളള പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര അതിർത്തി, മത്സ്യബന്ധ സാധ്യതാ മേഖല എന്നിവ സംബന്ധിച്ചും സന്ദേശം നൽകാനാകും. ഐഎസ്ആർഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കെൽട്രോണാണ് നാവിക് ഉപകരണങ്ങൾ നിർമിച്ച് നൽകുന്നത്. 15,000 ഉപകരണങ്ങൾക്ക് 15.93 കോടി രൂപയാണു ചെലവ്.
തീരദേശ ജില്ലകളിൽ നിന്ന് പന്ത്രണ്ട് നോട്ടിക്കൽ മൈൽ കൂടുതൽ ദൂരത്തേക്ക് മീൻ പിടിക്കാൻ പോകുന്ന യാനങ്ങളുടെ ഉടമസ്ഥരിൽനിന്ന് തെരഞ്ഞെടുക്കുന്ന 15,000 പേർക്കാണ് ഉപകരണങ്ങൾ നൽകുക. ആയിരം മത്സ്യത്തൊഴിലാളികൾക്കാണ് 9.43 കോടി രൂപ ചെലവിൽ സാറ്റലൈറ്റ് ഫോണ് നൽകുന്നത്. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ തമ്മിൽ ആശയവിനിമയം നടത്താനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും സാറ്റലൈറ്റ് ഫോണ് പ്രയോജനപ്പെടും.
ഒരു യൂണിറ്റിന് 94,261 രൂപയാണ് സാറ്റലൈറ്റ് ഫോണിന്റെ വില. ഉപഭോക്തൃ വിഹിതമായി ഓരോ തൊഴിലാളിയും 1500 രൂപ നൽകണം. നാവിക് ഉപകരണത്തിനും സാറ്റലൈറ്റ് ഫോണിനും ആവശ്യമായ 25.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് (ഓഖി ഫണ്ട്) വിനിയോഗിക്കും.
മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണും നാവിക് ഉപകരണങ്ങളും നൽകാൻ 25.36 കോടി
01:04 AM Nov 14, 2018 | Deepika.com