കൊച്ചി: പല കാര്യങ്ങളിലും ശക്തമായ നിലപാടുള്ള മുഖ്യമന്ത്രി എന്തുകൊണ്ടാണു ഫ്ളെക്സ് നിയന്ത്രണ വിഷയത്തിൽ ഇടപെടാത്തതെന്നു ഹൈക്കോടതി വാക്കാൽ ചോദിച്ചു. അദ്ദേഹത്തിന്റെ ഒരു ഫോണ്‍കോളിൽ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നതാണെന്നും സിംഗിൾബെഞ്ച് പറഞ്ഞു. അനധികൃത ഫ്ളെക്സ്-പരസ്യ ബോർഡുകൾക്ക് എതിരായ ഹർജി പരിഗണിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
ആലപ്പുഴ ജില്ലയിലെ കറ്റാനത്ത് പള്ളിക്കു മുന്നിലെ അനധികൃത ഫ്ളെക്സുകൾ നീക്കം ചെയ്യാൻ പള്ളിയധികൃതർ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. അനധികൃത ഫ്ളെക്സ് ബോർഡുകൾ നീക്കാനുള്ള ഉത്തരവ് പ്രകാരം സർക്കാർ ഇതുവരെ 30,000 ബോർഡുകൾ നീക്കിയെങ്കിലും ഭരണകക്ഷികൾ തന്നെ ഇത്തരം ബോർഡുകൾ വീണ്ടും വയ്ക്കുന്നു. കോടതിയെ പരിഹസിക്കുന്ന തരത്തിൽ കോടതിക്കു മുന്നിലും ഫ്ളെക്സ് ബോർഡുകൾ സ്ഥാപിക്കുന്നുണ്ട്. വേലിതന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്.
വികസിതരാജ്യങ്ങളിലൊന്നും ഫ്ളെക്സ് ബോർഡുകൾ നിലവിലില്ല. കോൽക്കത്തയിൽ ഇത്തരമൊരു ബോർഡ് താഴെ വീണ് അത്യാഹിതമുണ്ടായി. ഫ്ളെക്സ് ബോർഡുകൾ നിമിത്തമുള്ള പരിസ്ഥിതി പ്രശ്നങ്ങൾ നല്ല പരിസ്ഥിതിയിൽ ജീവിക്കാനുള്ള പൗരാവകാശത്തിന്റെ ലംഘനമാണ്.
തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ കൂടുതൽ പരിഗണനവേണ്ട വിഷയമാണിതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹർജിയിൽ ചീഫ് സെക്രട്ടറി, ഡിജിപി, ഇലക്ഷൻ കമ്മീഷൻ എന്നിവരെ കക്ഷി ചേർക്കാൻ നിർദേശിച്ച ഹൈക്കോടതി ഇവർ ശിപാർശകൾ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഫ്ളെക്സ് ബോർഡ് നിയന്ത്രണം: മുഖ്യമന്ത്രി എന്തേ ഇടപെടാത്തതെന്നു കോടതി
12:25 AM Nov 14, 2018 | Deepika.com