കൊച്ചി: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വരുന്ന രാജ്യങ്ങളുടെ സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ (ഐഎഫ്സിഐഒആർ) ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നു നാവികസേന നേവൽ സ്റ്റാഫ് ചീഫ് അഡ്മിറൽ സുനിൽ ലാംബെ. അംഗരാജ്യങ്ങൾക്കു വിവരങ്ങൾ കൈമാറാനുള്ള പൊതുവേദിയായിരിക്കും ഫ്യൂഷൻ സെന്റർ. ഇന്ത്യ ഇതുവരെ 18 രാജ്യങ്ങളുമായി കരാർ ഒപ്പിട്ടു. ഇതിൽ 11 രാജ്യങ്ങളുമായി കരാറുകളുടെ അടിസ്ഥാനത്തിലുള്ള നടപടി തുടങ്ങി.
കൊച്ചി ലുലു കണ്വൻഷൻ സെന്ററിൽ നടക്കുന്ന ഇന്ത്യൻ ഓഷ്യൻ നേവൽ സിന്പോസിയത്തിന് (ഐ ഓണ്‍സ്) എത്തിയ സുനിൽ ലാംബെ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ഷിപ്പിംഗ് സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനുള്ള സാങ്കേതിക സംവിധാനം അംഗരാജ്യങ്ങളുമായി ഉണ്ടാക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനീസ് നാവികസേനയുടെ ഇടപെടൽ വർധിക്കുന്നതു തടയാൻ കപ്പലുകൾ വിന്യസിച്ചിട്ടുണ്ടെന്നും സുനിൽ ലാംബെ പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്രത്തിലെ തീരസുരക്ഷയ്ക്കു രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം വേണമെന്ന് സിന്പോസിയത്തിൽ പങ്കെടുത്ത നാവികസേനാ മേധാവികൾ ആവശ്യപ്പെട്ടു. കള്ളക്കടത്തും മയക്കുമരുന്നു കടത്തും ഭീകര പ്രവർത്തനങ്ങളും ഇന്ത്യൻ സമുദ്രമേഖല കേന്ദ്രീകരിച്ചു കൂടുകയാണ്. ഇതിനു തടയിടാൻ ശക്തമായ സുരക്ഷ ആവശ്യമാണെന്നും നാവികസേനാ മേധാവികൾ പറഞ്ഞു.
മുൻ നാവികസേനാ മേധാവി അഡ്മിറൽ അരുണ്‍ പ്രകാശ്, നേവൽ സ്റ്റാഫ് അസിസ്റ്റന്റ് ചീഫ് ആയിരുന്ന സുധർശൻ ശ്രീഘണ്ഡെ, നാഷണൽ മാരിടൈം ഫൗണ്ടേഷൻ ഡയറക്ടർ വൈസ് അഡ്മിറൽ പ്രദീപ് ചൗഹാൻ എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്ററായിരുന്നു. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മുഖ്യാതിഥിയായി. ഐഓണ്സിന്റെ കവർ പ്രസന്റേഷൻ സതേണ്‍ റീജണൽ പോസ്റ്റ്മാസ്റ്റർ ജനറൽ ജിതേന്ദ്ര ഗുപ്ത മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കു കൈമാറി നിർവഹിച്ചു. നാവികസേനയുടെ കപ്പലുകൾ പ്രതിനിധികൾ ഇന്നു സന്ദർശിക്കും.
ഇന്ത്യൻ മഹാസമുദ്ര സുരക്ഷയ്ക്ക് ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ
11:26 PM Nov 13, 2018 | Deepika.com