കണ്ണൂർ: സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലാ ഉപഭോക്തൃ കോടതികളുടേയും പ്രവർത്തനം അവതാളത്തിൽ. പ്രസിഡന്റോ അംഗങ്ങളോ ഇല്ലാത്തതാണ് തിരിച്ചടിയാകുന്നത്. പ്രസിഡന്റായി ജഡ്ജിമാരെയാണ് നിയമിക്കേണ്ടത്. കാസർഗോട്ട് സ്ഥിരം പ്രസിഡന്റില്ലാത്തതാണ് പ്രശ്നമെങ്കിൽ കണ്ണൂരിൽ മെമ്പർമാരില്ല.
കണ്ണൂർ ജില്ലാ ഉപഭോക്തൃ കോടതിയിലെ ജഡ്ജിയുടെ ചുമതല റോയ് പോളിനാണ്. കാസർഗോഡ് കോടതിയുടെ ചുമതലകൂടി ഇദ്ദേഹത്തിന് ഉള്ളതിനാൽ ആഴ്ചയിൽ രണ്ട് ദിവസം കാസർഗോഡ് പോകേണ്ടിവരുന്നു. ഒരു മെമ്പർ മാത്രമാണ് അവിടെ ഉള്ളത്. കണ്ണൂരിലാകട്ടെ കഴിഞ്ഞമാസം മുതൽ മെമ്പർമാരും ഇല്ല. നിലവിലെ അംഗങ്ങളായിരുന്ന സോന ജയരാമൻ, ബാബു സെബാസ്റ്റ്യൻ എന്നിവരുടെ കാലാവധി തീർന്നു.
പ്രസിഡന്റോ ഒരു മെമ്പറോ അല്ലെങ്കിൽ രണ്ട് മെമ്പർമാരോ ഉണ്ടെങ്കിൽ മാത്രമേ ഉപഭോക്തൃ കോടതികളിൽ വരുന്ന പരാതികളിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയോഗിച്ച അംഗങ്ങളാണ് കഴിഞ്ഞമാസം 29 ന് കാലാവധി പൂർത്തിയാക്കിയത്. സംസ്ഥാനത്തെ ഭൂരിഭാഗം ഉപഭോക്തൃ കോടതികളിലും സമാനമായ അവസ്ഥയാണ്. പുതിയ മെമ്പർമാരെ നിയോഗിക്കാനുള്ള വിജ്ഞാപനം ഇറക്കിയെങ്കിലും തുടർനടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കണ്ണൂരിലാകട്ടെ, നിലവിൽ എണ്ണൂറ്റമ്പതിലേറെ കേസുകളിൽ വിധി പറയാനുണ്ട്.
പി. ജയകൃഷ്ണൻ
ഉപഭോക്തൃകോടതികളുടെ പ്രവർത്തനം അവതാളത്തിൽ
01:09 AM Nov 13, 2018 | Deepika.com