കൊച്ചി: ജാതി-മത ഭേദമന്യെ വിശ്വാസികൾക്ക് ആരാധന നടത്താവുന്ന ക്ഷേത്രമാണ് ശബരിമലയെന്ന് ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ജി. മോഹൻദാസ് നൽകിയ ഹർജിയിൽ സർക്കാർ ഉന്നയിച്ച പ്രാഥമിക തടസവാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ശബരിമല ആദിവാസികളുടെ ആരാധനാലയമായിരുന്നെന്നും ബുദ്ധക്ഷേത്രമായിരുന്നെന്നും വാദങ്ങളുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. വിവിധ മതവിശ്വാസികൾ സന്നിധാനത്തെത്തി പ്രാർഥിക്കുന്നുണ്ട്. സന്നിധാനത്തോടു ചേർന്നുള്ള വാവരുനടയിൽ മുസ്ലിം മതവിശ്വാസികൾ പ്രാർഥനയ്ക്കെത്താറുണ്ട്. തുടർന്ന് ശബരിമല ദർശനവും നടത്താറുണ്ട്.
എരുമേലിയിലെ വാവര് പള്ളിയിൽ കയറി അയപ്പഭക്തർ പ്രാർഥിക്കാറുണ്ട്. പേട്ടതുള്ളൽ തുടങ്ങുന്നത് വാവര് പള്ളിയിൽനിന്നാണ്. അയ്യപ്പനെ പാടിയുറക്കാനുള്ള ഹരിവരാസനം ആലപിച്ചിരിക്കുന്നത് യേശുദാസാണ്. ക്രിസ്തുമത വിശ്വാസികളും മുസ്ലിംകളും ശബരിമലയിൽ ദർശനത്തിനെത്തുന്നുണ്ട്. ആ നിലയ്ക്ക് മതേതര സ്വഭാവമുള്ള ക്ഷേത്രമാണ് ശബരിമലയെന്നും റവന്യു (ദേവസ്വം) അഡീഷണൽ സെക്രട്ടറി എം. ഹർഷൻ രേഖാമൂലം നൽകിയ തടസവാദത്തിൽ പറയുന്നു.
അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ഹർജിയിൽ വഖഫ് ബോർഡ്, മുസ്ലിം സംഘടനകൾ, മറ്റു മതസംഘടനകൾ, ആദിവാസി സംഘടനകൾ തുടങ്ങിയവരുടെ വാദംകൂടി കേൾക്കണമെന്നും ഇതിനായി അവരെ കക്ഷി ചേർക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജാതി-മത ഭേദമന്യെ ആരാധന നടത്താവുന്ന ക്ഷേത്രമാണ് ശബരിമലയെന്ന് സർക്കാർ
12:47 AM Nov 13, 2018 | Deepika.com