കണ്ണൂർ: പോലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ പഠനക്യാമ്പ് നടക്കുമ്പോൾ ഓഡിറ്റോറിയം തകർന്നുവീണ് 57 പോലീസുകാർക്കു പരിക്ക്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തോട്ടട കിഴുന്നയിലെ കാൻബേ ബീച്ച് റിസോർട്ടിന്റെ ഓഡിറ്റോറിയമാണ് ഇന്നലെ രാവിലെ പത്തരയോടെ തകർന്നത്.
തളിപ്പറമ്പ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഏഴോം സ്വദേശി രാജേഷ് (30), കണ്ണൂർ ട്രാഫിക് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ മാങ്ങാട് സ്വദേശി ഷീല (29) എന്നിവരെ സാരമായ പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിന് തലയ്ക്കാണു പരിക്ക്. ഷീലയുടെ കൈയുടെ അസ്ഥിക്കു പൊട്ടലുണ്ട്.
പോലീസ് അസോസിയേഷൻ അംഗങ്ങളായ 60 പേരും തെരഞ്ഞെടുക്കപ്പെട്ട 10 പേരും ഉൾപ്പെടെ 70 പേരാണു രണ്ടു ദിവസത്തെ പഠനക്യാമ്പിൽ പങ്കെടുക്കാനുണ്ടായിരുന്നത്. 60 പോലീസുകാർ ഓഡിറ്റോറിയത്തിനുള്ളിലുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു അപകടം. ക്ലാസ് നടക്കുന്നതിനിടെ വൻശബ്ദത്തോടെ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്നുവീണു.
ഓടിയെത്തിയ നാട്ടുകാരും രജിസ്ട്രേഷൻ കൗണ്ടറിലുള്ള പോലീസുകാരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. എന്നാൽ, നാട്ടുകാരെ രക്ഷാപ്രവർത്തനങ്ങളിൽ ആദ്യം പങ്കെടുപ്പിച്ചില്ലെന്ന് ആക്ഷേപമുണ്ട്. തുടർന്ന് എടക്കാട് പോലീസും കണ്ണൂരിൽനിന്നുള്ള അഗ്നിശമനസേനയും രക്ഷാപ്രവർത്തനത്തിന് എത്തി. ഓടുകളും മരത്തിന്റെയും തെങ്ങിന്റെയും തടിയിലുണ്ടാക്കിയ തൂണുകളും പതിച്ചാണ് പോലീസുകാർക്ക് പരിക്കേറ്റത്.
ക്യാമ്പിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനത്തിൽ തന്നെയാണു പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചത്.
റിസോർട്ട് ഉടമയുടെ പേരിൽ കേസെടുക്കുമെന്ന് എടക്കാട് പോലീസ് അറിയിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മേയർ ഇ.പി. ലത, ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം, തലശേരി എഎസ്പി ചൈത്രാ തെരേസ ജോൺ, ഡിവൈഎസ്പി പി.പി. സദാനന്ദൻ,സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
പഠനക്യാമ്പിനിടെ ഓഡിറ്റോറിയം തകർന്ന് 57 പോലീസുകാർക്കു പരിക്ക്
12:47 AM Nov 13, 2018 | Deepika.com