കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിലും മതപരമായ കാര്യങ്ങളിലും സർക്കാർ ഇടപെട്ടിട്ടില്ലെന്നും ഇനി ഇടപെടാൻ ഉദ്ദേശ്യമില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ശബരിമല ദർശനം നടത്തുന്നതിൽനിന്നു യഥാർഥ ഭക്തരെ തടയില്ല. എന്നാൽ ശബരിമലയിലെ ക്രമസമാധാന പാലനത്തിനും വനിതകളടക്കമുള്ള ഭക്തരുടെ സംരക്ഷണത്തിനും പോലീസ് നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
ശബരിമലയിൽ തുലാമാസ പൂജ സമയത്തും ചിത്തിര ആട്ടവിശേഷ സമയത്തും ചിലർ നാമജപത്തിന്റെ മറവിൽ പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാക്കിയ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി പോലീസിനു നിർദേശം നൽകിയിരുന്നു. ഇതല്ലാതെ ശബരിമല ക്ഷേത്രം അധികൃതർക്ക് മുഖ്യമന്ത്രി നിർദേശങ്ങൾ നൽകിയിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. ശബരിമലയിലെ ദൈനംദിന കാര്യങ്ങളിൽ സർക്കാരും മുഖ്യമന്ത്രിയും ഇടപെടുന്നതു തടയണമെന്നാവശ്യപ്പെട്ടു ചെന്നൈ സ്വദേശി ടി. ആർ. രമേഷ് നൽകിയ ഹർജിയിലാണ് വിശദീകരണ പത്രിക നൽകിയിരിക്കുന്നത്.
മകരവിളക്ക് സീസണിലും മാസപൂജകൾക്കും നട തുറക്കുന്പോൾ ധാരാളം ഭക്തർ ദർശനത്തിനെത്തുന്നുണ്ട്. തീർഥാടകരുടെ സുരക്ഷാച്ചുമതല സർക്കാരിനാണ്. ജാതിമത ഭേദമന്യേ അയ്യപ്പഭക്തർക്കു ശബരിമലയിൽ പ്രവേശനമുണ്ട്. സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി വൻതോതിൽ പണം സർക്കാർ ചെലവിടുന്നുണ്ട്. വർഷംതോറും സുരക്ഷാ ഉപകരണങ്ങൾക്ക് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനൊപ്പം വടശേരിക്കര മുതൽ സന്നിധാനം, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലും പരന്പരാഗത കാനനപാതയിലും ജാഗ്രത പാലിക്കുന്നുണ്ട്. ശബരിമലയുടെയും ഭക്തരുടെയും സുരക്ഷിതത്വത്തിൽ സർക്കാരിനു വ്യക്തമായ താല്പര്യമുണ്ട്.
സുപ്രീംകോടതി വിധിക്കെതിരേ സംസ്ഥാനതലത്തിൽ ചില ഹിന്ദു സംഘടനകളും മറ്റു ചില ജാതി സംഘടനകളും പ്രതിഷേധം സംഘടിപ്പിക്കാനിടയുണ്ടെന്നും മതിയായ മുൻകരുതലെടുക്കണമെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒക്ടോബർ 16ന് ചീഫ് സെക്രട്ടറിക്കു കത്ത് നൽകിയിരുന്നു. ആവശ്യമെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും സോഷ്യൽ മീഡിയയിലൂടെ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ച സാഹചര്യത്തിൽ സർക്കാരിന് കൂടുതലൊന്നും പറയാനില്ല. വ്യക്തമായ അജണ്ടയോടെ ചില രാഷ്ട്രീയ പാർട്ടികൾ സുപ്രീംകോടതി വിധിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തി വനിതാ ഭക്തരെ ശബരിമലയിൽ ദർശനം നടത്തുന്നതിൽനിന്ന് തടയുകയാണ്. ഇതു നിയമവിരുദ്ധമാണ്. ഭക്തരായ യുവതികളുടെ മൗലികാവകാശം സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ശബരിമല പദ്ധതികൾക്ക് വർഷംതോറും കോടിക്കണക്കിന് രൂപ ദേവസ്വം ബോർഡിന് നൽകുന്നുണ്ട്.
ശബരിമല തീർഥാടനം സുഗമമാക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ശബരിമലയിലേക്കു വിവിധ പദ്ധതികൾക്കും ഭക്തർക്കുള്ള സൗകര്യങ്ങൾക്കും ദേവസ്വം ബോർഡിനും മറ്റ് ഏജൻസികൾക്കും അനുവദിക്കുന്ന തുക ശരിയായി വിനിയോഗിക്കുന്നുണ്ടോയെന്ന് നോക്കുന്നതും സർക്കാരിന്റെ ചുമതലയാണെന്നു വിശദീകരണ പത്രികയിൽ വ്യക്തമാക്കുന്നു.
ശബരിമല: ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടാറില്ലെന്ന് സർക്കാർ
12:29 AM Nov 13, 2018 | Deepika.com