കായംകുളം:യാക്കോബായ - ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ മൃതശരീരം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ കറ്റാനം ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നു.
ഓർത്തോഡോക്സ് - യാക്കോബായ പ്രതിനിധികളെ പ്രത്യേകം പ്രത്യേകം വിളിച്ച് ചർച്ചയിൽ അവരുടെ അഭിപ്രായങ്ങൾ തേടി. കറ്റാനം കട്ടച്ചിറ യാക്കോബായ ഇടവകാംഗമായ പള്ളിക്കലേത്ത് വർഗീസ് മാത്യു(95)വിന്റെ മൃതശരീരം സംസ്കരിക്കുന്നതിനെച്ചൊല്ലിയാണ് ഇരുവിഭാഗവും തമ്മിൽ ഇവിടെ തർക്കം നിലനിൽക്കുന്നത്. ഒരാഴ്ച മുന്പ് മരിച്ച വർഗീസ് മാത്യുവിന്റെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ചയാണ് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കാൻ കൊണ്ടുവന്നത്.
പള്ളിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതി വിധിയുള്ളതിനാൽ മൃതശരീരവുമായി എത്തിയ വൈദികരെ പോലീസ് തടഞ്ഞിരുന്നു. അടുത്ത ബന്ധുക്കളെ പള്ളിയിൽ പ്രവേശിപ്പിച്ച് സംസ്കാര ചടങ്ങുകൾ നടത്തണമെന്ന് പോലീസ് നിർദേശം നൽകി. എന്നാൽ മരിച്ച വർഗീസ് മാത്യുവിന്റെ ചെറുമകനും യാക്കോബായ വിഭാഗം കൊല്ലം ഭദ്രാസന സെക്രട്ടറികൂടിയായ ഫാ. ജോർജി ജോണിനെ പള്ളിയിൽ പ്രവേശിപ്പിച്ച് സംസ്കാര ശുശ്രൂഷ നടത്താൻ അനുവാദം നൽകണമെന്നാണ് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടത്. പോലീസ് ഈ ആവശ്യം നിഷേധിച്ചതിനെ തുടർന്ന് പത്തുമണിക്കൂറോളം യാക്കോബായ വൈദികരും വിശ്വാസികളും കായംകുളം - പുനലൂർ റോഡിൽ പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധം നീണ്ടപ്പോൾ നോട്ടീസ് നൽകി മൃതദേഹം കസ്റ്റഡിയിലെടുക്കാൻ റവന്യൂ ഉദ്യോഗസ്ഥരുടെ നിർദേശത്തോടെ പോലീസ് ശ്രമിച്ചതോടെ ബന്ധുമിത്രാദികളും വിശ്വാസികളും മൃതശരീരവുമായി തിരികെ മടങ്ങുകയായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ അഞ്ചുദിവസമായി മൃതദേഹം കട്ടച്ചിറയിലെ പരേതനായ വർഗീസ് മാത്യുവിന്റെ വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
വിശ്വാസപരമായി വർഗീസ് മാത്യുവിന്റെ മൃതദേഹം സംസ്കരിക്കാൻ അനുമതി നിഷേധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയും ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിരുന്നു.
പരാതി സ്വീകരിച്ച കമ്മീഷൻ മൃതദേഹത്തോട് അനാദരവ് പാടില്ലെന്നും വിശ്വാസവും ആചാരവും നിലനിർത്തി മൃതശരീരം സംസ്കരിക്കാൻ അവസരം ഒരുക്കി നൽകണണെന്നും ജില്ലാ കളക്ടർ, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവർക്ക് നിർദേശം നൽകി. ഇതേ തുടർന്നാണ് ആലപ്പുഴ ജില്ലാ കളക്ടർ ഇന്നലെ കറ്റാനം റെസ്റ്റ് ഹൗസിൽ അടിയന്തര യോഗം വിളിച്ചു ചേർത്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്തു.
യാക്കോബായ വിഭാഗം നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസിന്റെ നേതൃത്വത്തിലാണ് യോഗത്തിൽ ചർച്ചയ്ക്കെത്തിയത്. ഇരുവിഭാഗങ്ങളുടെ അഭിപ്രായം കേട്ടെന്നും സുപ്രീംകോടതി വിധിയും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവും അംഗീകരിക്കാൻ ഇന്നുതന്നെ സംസ്കാരം നടത്താൻ അനുവദിക്കണമെന്നും ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് അംഗീകരിക്കാത്ത പക്ഷം, അന്തിമ തീരുമാനം ജില്ലാ ഭരണകൂടം കൈക്കൊള്ളുമെന്നുമാണ് ജില്ലാ കളക്ടർ വ്യക്തമാക്കിയത്.
ഇന്ന് വൈകുന്നേരം അഞ്ചിന് മുന്പ് മൃതദേഹം സംസ്കരിക്കണമെന്ന് ജില്ലാ കളക്ടർ കർശന നിർദേശവും നൽകിയിട്ടുണ്ട്.
മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം: ഇരുവിഭാഗവുമായി ജില്ലാ കളക്ടർ ചർച്ച നടത്തി
12:07 AM Nov 13, 2018 | Deepika.com