ആലങ്ങാട്: കൊടൈക്കനാലിലേക്കു വിനോദയാത്രപോയ സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റു യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കരുമാലൂർ തട്ടാംപടി താന്തോണിക്കൽ വീട്ടിൽ രാജഗോപാലിന്റെ മകൻ ശ്രീരാജ് (39 ) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടോടെ പൊള്ളാച്ചി പള്ളിവാസലിലായിരുന്നു അപകടം. ശനിയാഴ്ച രാത്രിയാണ് 28 പേരടങ്ങുന്ന സംഘം തട്ടാംപടിയിൽനിന്ന് കൊടൈക്കനാലിലേക്കു യാത്ര തിരിച്ചത്.
അവിടെനിന്ന് തിരികെവരുന്നതിനിടെ പള്ളിവാസലിലെ ചെറിയ പാലം കയറിയിറങ്ങുന്പോൾ ചപ്പാത്തിൽവച്ച് നിയന്ത്രണംവിട്ട ബസ് പത്തടിയോളം താഴ്ചയുള്ള തെങ്ങിൻതോപ്പിലേക്കു തലകീഴായി മറിയുകയായിരുന്നു. വാഹനം പലതവണ തലകീഴായി മറിഞ്ഞെന്ന് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു.
അപകടസമയത്ത് പുറകിലെ സീറ്റിൽ കിടന്നുറങ്ങുകയായിരുന്ന ശ്രീരാജ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടം സംഭവിച്ചത് പുലർച്ചെയായതിനാൽ ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. പലരുടെയും മുഖത്തു വാഹനത്തിന്റെ ചില്ലുകൾ കുത്തിക്കയറി പരിക്കേറ്റിട്ടുണ്ട്.
ഗുരുതര പരിക്കുള്ള ഒൻപതുപേർ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. നിസാര പരിക്കേറ്റ പതിനെട്ടുപേർ ഇന്നലെ വൈകുന്നേരത്തോടെതട്ടാംപടിയിലെ വീട്ടിൽ മടങ്ങിയെത്തി. ഇവരിൽ രണ്ടുപേർ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പൊള്ളാച്ചിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശ്രീരാജിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭാര്യ: സൗമ്യ. മകൻ: ആദിദേവ്. ശ്രീരാജ് എൽഐസി ഏജന്റാണ്. അമിതവേഗവും ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ് അപകടം ക്ഷണിച്ചുവരുത്തിയതെന്നു യാത്രക്കാർ ആരോപിച്ചു.
കൊടൈക്കനാലിലേക്കു പോയ വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു
12:07 AM Nov 13, 2018 | Deepika.com