കോഴിക്കോട്: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരേ കോടതിയെ സമീപിക്കാന്‍ ഇനിയും ദിവസങ്ങൾ എടുക്കുമെന്നിരിക്കേ കൂടുതല്‍ യുവജനസംഘടനകളെ പ്രത്യക്ഷ സമരത്തിലേക്ക് എത്തിക്കാന്‍ യൂത്ത് ലീഗ് തീരുമാനം.
നിലവിലെ സാഹചര്യത്തില്‍ കോടതിയില്‍നിന്ന് ഒരു പ്രതികൂല പരാമര്‍ശം ഉണ്ടാകാതെ മന്ത്രി രാജിവയ്ക്കുമെന്ന് അദ്ദേഹത്തിന്റെ കടുത്ത രാഷ്ട്രീയ എതിരാളികള്‍ പോലും കരുതുന്നില്ല. ബന്ധുനിയമനവിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സിന് നല്കിയ പരാതി മാത്രമാണ് മന്ത്രിക്കെതിരേ നിയമപരമായി യൂത്ത് ലീഗിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കം.
വിജിലന്‍സ് നടപടിക്രമങ്ങൾ പൂര്‍ത്തിയായശേഷമേ കോടതിയെ സമീപിക്കാന്‍ കഴിയുകയുള്ളു. ഈ സാഹചര്യത്തിലുണ്ടാകുന്ന കാലതാമസം മന്ത്രിക്ക് അനുകൂലമായി വഴിതിരിക്കാനും രേഖകള്‍ ലഭിക്കുന്നത് തടയാനുമുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷകളില്‍പോലും കാലതാമസം ഉണ്ടാകുന്നുവെന്നത് ഇതിന് തെളിവായി യൂത്ത് ലീഗ് ചൂണ്ടിക്കാട്ടുന്നു.
തെളിവുകൾ എതിരാളികള്‍ക്ക് തുടര്‍ച്ചയായി ലഭിക്കുന്നത് തടയാനാണ് ഇപ്പോഴത്തെ ശ്രമം. ബന്ധുനിയമനത്തിനുപുറമേ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിച്ചതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഇതിനകം ജലീലിനെതിരേ ഉയര്‍ന്നുകഴിഞ്ഞു.
ആരോപണങ്ങള്‍ കോടതിയില്‍ എത്തുന്നതുവരെ വിഷയം സജീവമായി നിലനിര്‍ത്താനാണ് യൂത്ത് ലീഗ് ശ്രദ്ധിക്കുന്നത്. യുഡിഎഫ് നയിക്കുന്ന വിശ്വാസസംരക്ഷണയാത്ര കഴിഞ്ഞാൽ നേതാക്കൾ കൂട്ടത്തോടെ ജലീലിനെതിരേ രംഗത്തുവരുമെന്നാണ് കണക്കുകൂട്ടല്‍.
ബന്ധുനിയമന വിവാദം: തെളിവുകള്‍ക്കു പൂട്ടിട്ട് സര്‍ക്കാര്‍; തളരാതെ പൊരുതി യൂത്ത്ലീഗ്
11:35 PM Nov 12, 2018 | Deepika.com