തിരുവനന്തപുരം: ശബരിമലയിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് പോലീസ് മൈക്ക് നൽകിയതിലൂടെ സർക്കാരിനു നാണക്കേടുണ്ടാക്കിയെന്നു വിലയിരുത്തലുണ്ടായ സാ ഹചര്യത്തിൽ തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത് കുമാറിന് മണ്ഡല- മകരവിളക്കു കാലത്തെ ആദ്യ രണ്ടു ഘട്ടങ്ങളിൽ സുരക്ഷാചുമതലയില്ല. മണ്ഡലകാലം തുടങ്ങുന്ന നവംബർ 16 മുതൽ 30 വരെ നിലയ്ക്കൽ- പമ്പ പ്രദേശങ്ങളുടെ ചുമതല എറണാകുളം റേഞ്ച് ഐജിക്കും സന്നിധാനത്തിന്റെ ചുമതല അഡ്മിനിസ്ട്രേഷൻ ഐജിക്കുമാണു നൽകിയത്.
നവംബർ 30 മുതൽ ഡിസംബർ 15 വരെ നിലയ്ക്കൽ, പമ്പ മേഖലയുടെ ചുമതല ഇന്റലിജൻസ് ഐജിക്കും സന്നിധാനത്തിന്റെ ചുമതല കണ്ണൂർ റേഞ്ച് ഐജിക്കുമാണ്. ഡിസംബർ 15 മുതൽ 30 വരെയുള്ള മൂന്നാംഘട്ടത്തിൽ തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്കുമാറിന് സന്നിധാനത്തിന്റെ ചുമതല നൽകിയിട്ടുണ്ട്. ഡിസംബർ 30 മുതൽ ജനുവരി 15 വരെ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് സന്നിധാനത്തിന്റെ ചുമതലയേറ്റെടുക്കും. തുലാമാസ പൂജയ്ക്കു നട തുറന്നപ്പോൾ, ആക്ടിവിസ്റ്റായ യുവതിയുമൊത്തു സന്നിധാനം നടപ്പന്തൽ വരെയെത്തിയ ശ്രീജിത്തിന്റെ നടപടി വിവാദമായിരുന്നു.
മൂന്നാംഘട്ടത്തിൽ പന്പ, നിലയ്ക്കൽ മേഖലയുടെ ചുമതല ഡിഐജി സുരേന്ദ്രനും നാലാം ഘട്ടത്തിൽ പോലീസ് ആസ്ഥാനത്തെ ഐജിക്കുമായിരിക്കും. പല ഘട്ടങ്ങളിലായി 55 എസ്പിമാരാണ് സുരക്ഷാചുമതലയിലെത്തുന്നത്.
ശബരിമല: ആദ്യ രണ്ടു ഘട്ടങ്ങളിൽ ഐജി അജിത്കുമാറിനു ചുമതലയില്ല
01:21 AM Nov 12, 2018 | Deepika.com