തിരുവനന്തപുരം: വനമേഖല വഴി ശബരിമലയിൽ തീവ്രവാദ ഗ്രൂപ്പുകൾ എത്തിയേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കാനന പാതകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. വ്യോമ- നാവിക സേനകളുടെ സഹായത്തോടെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള നിരീക്ഷണം ഇക്കുറി നടപ്പാക്കും. വനമേഖലയിലെ സുരക്ഷാ ക്രമീകരണ പദ്ധതി അടങ്ങുന്ന മാർഗരേഖ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവി കൈമാറി.
കൊച്ചിയിൽ നിന്നു വ്യോമ- നാവിക സേനകളുടെ സംയുക്ത സഹായത്തോടെ നടപ്പാക്കുന്ന ഹെലികോപ്റ്റർ നിരീക്ഷണം ഏകോപിപ്പിക്കേണ്ട ചുമതല എറണാകുളം റേഞ്ച് ഐജിക്കാണ്. ഹെലികോപ്റ്ററിൽ എഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എപ്പോഴുമുണ്ടാകും. ഇതിനു നേരിട്ടു നിയന്ത്രണം വഹിക്കേണ്ട എഎസ്പിമാരുടെ പട്ടിക ഐജി തയാറാക്കണം.
വ്യോമനിരീക്ഷണത്തിന്റെ വിശദ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മുതിർന്ന ഉദ്യോഗസ്ഥർക്കു തീയതിയും സ്ഥലങ്ങളും കണ്ടെത്തിയ വിവരങ്ങളും അടക്കം സമർപ്പിക്കണം.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാകും പദ്ധതിയുടെ നോഡൽ ഓഫീസർ. കാനനപാത വഴിയെത്തുന്ന എല്ലാ ഭക്തരെയും മരക്കൂട്ടം വഴിയെത്തുന്നവരുമായി ബന്ധിപ്പിച്ചു കനത്ത സുരക്ഷ ഒരുക്കി മാത്രമാകും സന്നിധാനത്ത് ദർശനത്തിന് അനുവദിക്കുക. കാനനപാതകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കുക. പുല്ലുമേടു വഴി സന്നിധാനം വരെ പാതകളിലെല്ലാം പോലീസ് സുരക്ഷ ഒരുക്കും. എരുമേലി, വണ്ടൻമേട് വഴിയുള്ള പാതകളിലും കനത്ത സുരക്ഷയുണ്ടാകും. സിസിടിവി നിരീക്ഷണവും ഒരുക്കും.
ചെക്ക് പോസ്റ്റുകളിൽ കൃത്യമായ പരിശോധന പൂർത്തിയാക്കി മാത്രമേ അതിർത്തി കടക്കാൻ അനുവദിക്കൂ. ഭിക്ഷാടകർ അടക്കമുള്ളവരെ അതിർത്തി കടക്കാൻ അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ചാലക്കയം, അഴുത, വണ്ടിപ്പെരിയാർ, കാളകെട്ടി, ഉപ്പുപാറ, പുല്ലുപാറ, വള്ളക്കെട്ട്, കോഴിക്കാനം, കുമളി, മുക്കുഴി, വണ്ടൻമേട് തുടങ്ങിയ മേഖലകളിലെല്ലാം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കും. സന്നിധാനത്തേക്കു സാധനങ്ങളുമായി മലകയറുന്ന ട്രാക്ടറുകൾ മൂന്നു സ്ഥലത്തു വിശദ പരിശോധനയ്ക്കു വിധേയമാക്കണം.
പന്പയിലും സ്വാമി അയ്യപ്പൻ റോഡിന്റെ തുടക്കത്തിലും സന്നിധാനത്തു പ്രവേശിക്കുന്നതിനു തൊട്ടു മുൻപും കർശന സുരക്ഷാ പരിശോധന വേണം. ഡോളി വഹിച്ചു പോകുന്നവർക്കു കാക്കി പാന്റ്സ് യൂണിഫോമാക്കി. തിരിച്ചറിയൽ കാർഡ് ധരിക്കണം. കാർഡ് പോലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കു വിധേയമാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ഇക്കുറി മണ്ഡല- മകരവിളക്കു ക്രമീകരണത്തിനായി 15,000 പോലീസുകാരെയാണു വിന്യസിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകൾ തിരിച്ചു സെക്ടർ അടിസ്ഥാനത്തിലാണു പോലീസുകാരെ വിന്യസിക്കുന്നത്. ദക്ഷിണ മേഖല എഡിജിപി അനിൽകാന്തിനാണു ചുമതല. പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്. അനന്തകൃഷ്ണൻ ഇവയെ ഏകോപിപ്പിക്കും. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രാഹാമിനും ചുമതലയുണ്ട്.
ശബരിമലയിലെ തീവ്രവാദ ഭീഷണി: വനപാതകളിൽ കനത്ത സുരക്ഷയും വ്യോമനിരീക്ഷണവും
01:03 AM Nov 12, 2018 | Deepika.com