തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സർവകലാശാലയിലെ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടർ പദവി സ്ഥാനം രാജിവച്ചു. നിയമനം സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾ തന്നെയും ഭർത്താവിനെയും അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടിയാണ് അവർ രാജി പ്രഖ്യാപിച്ചത്.
തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇത് തനിക്കും ഭർത്താവിനും വലിയ കളങ്കമാണുണ്ടാക്കിയതെന്നും അവർ പറഞ്ഞു. പത്രപരസ്യം കണ്ടാണ് അപേക്ഷിച്ചത്. മന്ത്രി സുധാകരന് അതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. തനിക്കൊപ്പം നിരവധിപേർ അഭിമുഖത്തിൽ പങ്കെടുത്തിരുന്നതായും അവർ പറഞ്ഞു.
സർവകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് ഡയക്ടറായി ജൂബിലി നവപ്രഭയ്ക്ക് നിയമനം നൽകിയത് ചട്ടങ്ങൾ മറികടന്നാണെന്ന് ആരോപണമുയർന്നിരുന്നു. ആരുടെയും ശിപാർശ പ്രകാരമല്ല തനിക്ക് നിയമനം ലഭിച്ചതെന്നും തന്റെ പദവി സ്ഥിരപ്പെടുത്താനോ ശന്പളം വർധിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നും നവപ്രഭ വിശദീകരിച്ചു. കോളജ് അധ്യാപികയായി വിരമിച്ച ശേഷമാണ് ജൂബിലി നവപ്രഭയെ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനം.
മന്ത്രി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സർവകലാശാലയിലെ പദവി രാജിവച്ചു
01:03 AM Nov 12, 2018 | Deepika.com