ചങ്ങനാശേരി: മാർത്തോമ്മാ സുറിയാനിസഭാ ചരിത്രത്തിൽ തൊള്ളായിരം വർഷം പിന്നിട്ട ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിക്ക് അതുല്യ സ്ഥാനമുണ്ടെന്നു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കബാവ.
മാർത്തോമ്മാ ശ്ലീഹായുടെ വിശ്വാസപാത പിന്തുടർന്ന വലിയ സാക്ഷ്യമാണു ചങ്ങനാശേരിയിലെ ക്രൈസ്തവ സമൂഹത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സ്ഥാപനത്തിന്റെ തൊള്ളായിരം വാർഷിക(നവമശതാബ്ദി) സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്ക ബാവ.
ചങ്ങനാശേരിയുടെ ആത്മീയ, സാമൂഹിക, സാംസ്കാരിക വളർച്ചാരംഗങ്ങളിൽ ചങ്ങനാശേരി പള്ളിയും വിശ്വാസസമൂഹവും ഒന്‍പതു നൂറ്റാണ്ടായി നിർവഹിച്ചതു മഹത്തായ സേവനമാണ്. ഓരോ പള്ളിയുടെയും ചരിത്രം ഓരോ ദേശത്തെയും സ്വാധീനിക്കുന്നത് അവയുടെ ആത്മീയ വിശ്വാസപാരന്പര്യങ്ങളിലും കൂട്ടായ്മയിൽനിന്നുമാണെന്നും മാർ ക്ലീമിസ് ബാവ കൂട്ടിച്ചേർത്തു.
മാർത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രവേശനം സംശയിക്കുന്ന ചരിത്രകാരന്മാർക്കു കേരളത്തിലെ മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസ പാരന്പര്യങ്ങൾ മാർത്തോമ്മാ ശ്ലീഹായുടെ സജീവ സാന്നിധ്യത്തിന്റെ ഉജ്വലമായ സാക്ഷ്യമാണ്. പ്രതിസന്ധികളിൽ പതറേണ്ടവരല്ല ക്രൈസ്തവർ. പ്രതിസന്ധികളേറിയാലും കാരുണ്യപ്രവൃത്തികളിൽനിന്നു പിൻവാങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. പ്രതിസന്ധികളിലും വെല്ലുവിളികളിലും സമാധാനത്തിലും കൂട്ടായ്മയിലും ആത്മീയതയിലും നയിക്കപ്പെട്ട ചരിത്രമാണു ചങ്ങനാശേരിയിലെ ക്രൈസ്തവ സമൂഹത്തിനുള്ളതെന്ന് ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ചില കോടതിവിധികൾ വിശ്വാസ, ധാർമിക, കുടുംബ ശൈഥില്യങ്ങൾക്കു കാരണമാകുമെന്നും മാർ പെരുന്തോട്ടം ഉത്കണ്ഠ പ്രകടിപ്പിച്ചു.
സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സഭ പഠിപ്പിക്കുന്നതു വിശ്വാസവും വിശുദ്ധിയുമാണ്. നിയമങ്ങൾ രാജ്യത്തിന്റെ ഭാഗമാണെന്നും കുര്യൻ ജോസഫ് പറഞ്ഞു.
ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, വിദ്യാഭ്യാസ സഹായനിധിയുടെയും വിവാഹ സഹായ പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ചു. പള്ളിയോടൊപ്പം പ്രവർത്തിച്ച പള്ളിക്കൂടങ്ങളും ക്രൈസ്തവസഭകളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമാണ് കേരളസമൂഹത്തെ വിദ്യാസന്പന്നമാക്കിയതെന്നു മന്ത്രി അഭിപ്രായപ്പെട്ടു.
ജൂബിലിനിറവിലുള്ള ചങ്ങനാശേരി പള്ളിയിലെ മുഴുവൻ കുടുംബങ്ങളിലും മാലിന്യസംസ്കരണത്തിനു സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ സുവനീർ പ്രകാശനം ചെയ്തു. സി.എഫ്. തോമസ് എംഎൽഎ, വികാരി ഫാ. കുര്യൻ പുത്തൻപുര, കപ്പൂച്ചിൻ പ്രൊവിൻഷ്യൽ കൗണ്‍സിലർ ഫാ. മാത്യു മുളങ്ങാശേരി, സിഎംസി ഹോളിക്വീൻസ് പ്രൊവിൻഷ്യൽ ഡോ.സിസ്റ്റർ സുമ റോസ്, കേന്ദ്ര ഇക്കണോമിക്സ് അഫയർ ജോയിന്റ് ഡയറക്ടർ റോസ്മേരി ഏബ്രഹാം, വാർഡ് കൗണ്‍സിലർ സാജൻ ഫ്രാൻസിസ്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ.ആന്റണി മാത്യൂസ്, ചീഫ് കോ-ഓർഡിനേറ്റർ ഡോ.സ്റ്റീഫൻ മാത്യൂസ് എന്നിവർ പ്രസംഗിച്ചു. രാവിലെ ഒന്‍പതിന് ചന്തക്കടവ്, എസ്ബി കോളജ് ഭാഗങ്ങളിൽനിന്നു വിശ്വാസപ്രഘോഷണ റാലി പള്ളിയിൽ എത്തിയതോടെയാണ് ജൂബിലി സമ്മേളനം ആരംഭിച്ചത്.
ഒൻപതു നൂറ്റാണ്ടു പിന്നിട്ട ചങ്ങനാശേരി പള്ളിയുടെ സ്ഥാനം അതുല്യം: മാർ ക്ലീമിസ് ബാവ
12:59 AM Nov 12, 2018 | Deepika.com