തൊടുപുഴ: ഇരുപതു വീട്ടമ്മമാർ സിമന്റും ഇഷ്ടികയും കൈയിലെടുത്തപ്പോൾ ഉയരുന്നത് 420 ചതുരശ്രയടിയുള്ള മനോഹരമായൊരു വീട്. വെള്ളിയാമറ്റം പഞ്ചായത്തിലെ 20 വീട്ടമ്മമാരാണ്, പുരുഷന്മാർ കുത്തകയാക്കി വച്ചിരിക്കുന്ന കെട്ടിടം പണി രംഗത്ത് പുതിയ ചരിത്രമെഴുതുന്നത്. കുടുംബശ്രീ പ്രവർത്തകരിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട വീട്ടമ്മമാർ ചേർന്നു രൂപീകരിച്ച നിർമാണ്ശ്രീ കണ്സ്ട്രക്ഷൻസാണ് വേറിട്ട ചരിത്രം പണിതുയർത്തുന്നത്.
തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം ഇളംദേശത്താണ് പഞ്ചായത്ത് പണം മുടക്കുന്ന വീടിന്റെ നിർമാണം പുരോഗമിക്കുന്നത്. വാനംവെട്ട്, തറ നിർമാണം, ഭിത്തികെട്ട്, തട്ടടിക്കൽ, കോണ്ക്രീറ്റ്, കന്പികെട്ടൽ തുടങ്ങി പെയിന്റിംഗ് വരെ വീട്ടമ്മമാർ തന്നെ പൂർത്തിയാക്കും.
സർക്കാർ അക്രഡിറ്റേഷനുള്ള ഏറ്റുമാനൂരിലെ അർച്ചന വിമൻസ് സെന്ററാണ് ഇവർക്ക് ആവശ്യമായ പരിശീലനം നൽകുന്നത്. സ്ത്രീ ശാക്തീകരണമെന്ന ലക്ഷ്യത്തോടെ 1989ൽ സ്ഥാപിതമായതാണ് സെന്റർ. 20 ദിവസം തിയറി ക്ലാസ് ആയിരുന്നു. പിന്നീടാണു നിർമാണം ആരംഭിച്ചത്.
പരിചയസന്പന്നനായ മേസ്തിരിയാണ് ആവശ്യമായ മാർഗനിർദേശങ്ങൾ നല്കുന്നത്. 53 ദിവസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ചു കൈമാറുമെന്ന് ഇവർ പറയുന്നു.
പരിശീലന കാലയളവിൽ സ്റ്റൈപ്പന്റായി 350 രൂപ നിർമാണ്ശ്രീ അംഗങ്ങൾക്കു ലഭിക്കുന്നുണ്ട്. പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് ഇവർക്കു സ്വന്തമായി നിർമാണ രംഗത്തു ചുവടുറപ്പിക്കാനാകും.
നിലവിൽ 800 മുതൽ 1,000 രൂപ വരെയാണു കെട്ടിടനിർമാണ മേഖലയിലെ മേസ്തിരിമാർക്കു ദിവസക്കൂലി. മേസ്തിരിമാരെ കിട്ടാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ നിർമാണ് ശ്രീ കണ്സ്ട്രക്ഷൻ അംഗങ്ങൾക്കു മുന്നിൽ തുറക്കുന്നത് വലിയ തൊഴിൽല വസരമാണ്.
പഞ്ചായത്തിലെ ലൈഫ് പദ്ധതി ഉൾപ്പെടെയുള്ള വീട് നിർമാണം ഇവർക്കു കൈമാറാനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. നിർമാണ്ശ്രീ അംഗങ്ങളുടെ പുതിയ ചുവടുവയ്പ് കൂടുതൽ സ്ത്രീകൾക്ക് ഈ രംഗത്തേക്കു കടന്നുവരാൻ പ്രചോദനമാകുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരനും കുടുംബശ്രീ ചെയർപേഴ്സണ് റസിയ അസീസും പറഞ്ഞു.
ജെയിസ് വാട്ടപ്പിള്ളിൽ
20 വീട്ടമ്മമാരുടെ അധ്വാനം, ഉയരുന്നത് 420 ചതുരശ്രയടി വീട്
12:59 AM Nov 12, 2018 | Deepika.com