കൊച്ചി: ചെറുമീനുകളെ പിടിക്കുന്നതു തടയാനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നിർദേശിച്ച മിനിമം ലീഗൽ സൈസ്-എംഎൽഎസ് നിയന്ത്രണം എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നടപ്പാക്കാൻ ദക്ഷിണേന്ത്യയിൽനിന്നുള്ള ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനത്തിൽ തീരുമാനം. പിടിക്കുന്ന മീനുകളുടെ നിയമപരമായ ഏറ്റവും കുറഞ്ഞ വലിപ്പം വ്യക്തമാക്കുന്നതാണ് ലീഗൽ സൈസ്-എംഎൽഎസ്. കേരളം ഇതിനകം തന്നെ 58 മത്സ്യങ്ങളുടെ എംഎൽഎസ് നിജപ്പെടുത്തി ചെറുമീനുകളെ പിടിക്കാനുള്ള നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മത്സ്യബന്ധന ആവശ്യങ്ങൾക്കുള്ള ഇന്ധനത്തിന്റെ വില കുറയ്ക്കണമെന്നും റോഡ് നികുതി ഒഴിവാക്കണമെന്നും കേന്ദ്രത്തോടു ശിപാർശ ചെയ്യും. കടലിൽ 12 നോട്ടിക്കൽ മൈലിനു പുറത്തു മത്സ്യബന്ധന അവകാശം അനുവദിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കു നൽകണം. ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്കു നിലവിൽ കേന്ദ്ര ഗവണ്മെന്റ് അംഗീകരിച്ച യൂണിറ്റ് കോസ്റ്റ് 150 ലക്ഷമായി ഉയർത്താൻ കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെടാൻ ധാരണയിലെത്തി.
ട്രോളിംഗ് നിരോധനസമയത്തു മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന തൊഴിൽനഷ്ടം നികത്താനായി സാന്പത്തിക സുരക്ഷാപദ്ധതിക്കു കേന്ദ്രത്തോട് ശിപാർശ ചെയ്യും. ബോട്ടുകളുടെ രൂപകല്പനയും കുതിരശക്തിയും സിഐഎഫ്ടി ശിപാർശ ചെയ്ത പ്രകാരം നടപ്പിലാക്കും. ബോട്ട് നിർമാണ ശാലകൾക്കും വല നിർമാണശാലകൾക്കും നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തും. എല്ലാത്തരം വിനാശകര മത്സ്യബന്ധനരീതികളും നിരോധിക്കും.
കടലിലെ പ്ലാസ്റ്റിക് മാലിന്യനിർമാർജനത്തിനു മത്സ്യത്തൊഴിലാളി പങ്കാളിത്തത്തോടെ കേരളം നടപ്പിലാക്കിയ ശുചിത്വസാഗരം പദ്ധതി മറ്റ് സംസ്ഥാനങ്ങളും പിന്തുടരും. കടലിൽ 12 നോട്ടിക്കൽ മൈലിനു പുറത്ത് മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്ക് ഉപഗ്രഹാധിഷ്ഠിത വെസൽ മോണിട്ടറിംഗ് സിസ്റ്റം (വിഎംഎസ്) നടപ്പിലാക്കും.
ദേശീയ കാർഷിക ഗവേഷണ കൗണ്‍സിൽ (ഐസിഎആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ.കെ. ജെന, കേന്ദ്ര ഫിഷറീസ് വികസന കമ്മീഷണർ ഡോ. പോൾ പാണ്ഡ്യൻ, കുഫോസ് വൈസ്ചാൻസലർ ഡോ. എ. രാമചന്ദ്രൻ, സിഎംഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ, സിഐഎഫ്ടി ഡയറക്ടർ ഡോ. സി.എൻ. രവിശങ്കർ, അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. പ്രവീണ്‍ പുത്ര, ഫിഷറീസ് ഡയറക്ടർ എസ് വെങ്കടേശപതി എന്നിവരും പങ്കെടുത്തു.
ചെറുമീൻ പിടിത്ത നിയന്ത്രണം മറ്റു സംസ്ഥാനങ്ങളും നടപ്പാക്കും
12:59 AM Nov 12, 2018 | Deepika.com