തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന്റെ മുന്നിലേക്ക് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാൻ സിപിഎമ്മും സർക്കാരും ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കൊല നടത്തി ഏഴു ദിവസമായിട്ടും പ്രതിയെ പോലീസ് പിടികൂടിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എഎസ്പിയാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. പ്രതിയായ ഡിവൈഎസ്പിയുടെ അതേ റാങ്കാണ് എഎസ്പിക്ക്. ഇപ്പോൾ ഐജി അന്വേഷിക്കുമെന്നു പറയുന്നു. പോലീസ് നടത്തിയ അതിക്രമം പോലീസ് തന്നെ അന്വേഷിച്ചാൽ കേസ് അട്ടിമറിക്കപ്പെടും. അതിനാൽ സിബിഐ തന്നെ അന്വേഷിക്കണം.
അല്ലെങ്കിൽ വരാപ്പുഴയിൽ ശ്രീജിത്തിനെ ചവിട്ടിക്കൊന്ന കേസിന്റെ അവസ്ഥ നെയ്യാറ്റിൻകര കേസിലും ഉണ്ടാകും. വിവാദമായെങ്കിലും ശ്രീജിത്ത് വധക്കേസിലെ പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിലിറങ്ങുകയോ തിരികെ സർവീസിൽ പ്രവേശിക്കുകയോ ചെയ്തിട്ടുണ്ട്. സിബിഐയെ കേസ് ഏൽപിക്കണമെന്ന് അന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. നെയ്യാറ്റിൻകര കൊലപാതകവും ഇതേ രീതിയിൽ അട്ടിമറിക്കാനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത്.
നെയ്യാറ്റിൻകരയിൽ ഹരികുമാറിനെ രക്ഷപ്പെടുത്തിയത് പോലീസുകാരാണ്. തിരുവനന്തപുരം ജില്ലയിലെ സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ഇയാളെ സുരക്ഷിതമായി ഒളിപ്പിച്ചിരിക്കുന്നത്. സിപിഎം നേതാക്കളും ഹരികുമാറും തമ്മിലുള്ള അവിശുദ്ധ ബന്ധം നാട്ടിൽ പാട്ടാണ്. കേസിലെ സാക്ഷികളെ ഗുണ്ടകൾ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നു. പോലീസ് സംരക്ഷണം നൽകുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് തന്നെ കേസ് അട്ടിമറിക്കുന്നതിനാണെന്നും അദ്ദേഹം ആരോപിച്ചു.
നെയ്യാറ്റിൻകര കൊലക്കേസ് : സർക്കാരും സിപിഎമ്മും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല
12:52 AM Nov 12, 2018 | Deepika.com