കൊച്ചി: ശബരിമലയിൽ സുരക്ഷാ ഭീഷണിയുണ്ടെന്നും യുവതീ പ്രവേശനത്തിനെതിരേയുള്ള പ്രതിഷേധം തുടർന്നാൽ മണ്ഡലകാലത്തെ തീർഥാടനത്തെ സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ശബരിമല സ്പെഷൽ കമ്മീഷണർ എം. മനോജ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല നട തുറന്ന ശേഷമുള്ള സംഭവവികാസങ്ങൾ വ്യക്തമാക്കിയാണു റിപ്പോർട്ട് സമർപ്പിച്ചത്.
മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് ഈ മാസം 16നു ശബരിമല നട തുറന്നാൽ ദിനംപ്രതി ഒരു ലക്ഷത്തോളം പേർ ദർശനത്തിന് എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഗൂഢലക്ഷ്യത്തോടെ സാഹചര്യം ചൂഷണം ചെയ്തു സമാധാനാന്തരീക്ഷം തകർക്കാനെത്തുന്ന സാമൂഹ്യവിരുദ്ധ ശക്തികളെ കരുതിയിരിക്കണം. ചില പാർട്ടികളും സംഘടനകളും ജനക്കൂട്ടത്തിന്റെ മതവികാരം ഉണർത്താൻ ശ്രമിച്ചു. പോലീസ് നടപടിയിൽ തീർഥാടകർക്കു പരിക്കേറ്റാൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ലഹളയ്ക്കു കാരണമാകുമെന്നും റിപ്പോർട്ട് പറയുന്നു.
ആചാര സംരക്ഷണത്തിന്റെ പേരിൽ ശബരിമല, പന്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽനിന്നു വിട്ടുനിൽക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും നിയമാനുസൃത രജിസ്ട്രേഷനുള്ള അയ്യപ്പഭക്തരുടെ സംഘടനകൾക്കും ഹൈക്കോടതി നിർദേശം നൽകണമെന്നും റിപ്പോർട്ടിലുണ്ട്.
പോലീസിന്റെ തന്ത്രപരമായ ഇടപെടലിനെത്തുടർന്നാണ് അനിഷ്ടസംഭവങ്ങൾ ഒഴിവായത്. പതിനെട്ടാം പടി കയറാനെത്തിയ അന്പത്തിരണ്ടു വയസുള്ള ലളിതയെ പ്രതിഷേധക്കാർ തടഞ്ഞു. അക്രമാസക്തരായ ജനക്കൂട്ടം നാളികേരവും കല്ലും വലിച്ചെറിഞ്ഞു.
പോലീസുമായി ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയിരുന്നു. പോലീസ് പരമാവധി സംയമനം പാലിച്ചു തന്ത്രപരമായി ആൾക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു. ബലം പ്രയോഗിച്ചിരുന്നെങ്കിൽ ബഹളത്തിനിടെ നിരപരാധികളായ തീർഥാടകർക്കു പരിക്കേൽക്കുമായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
ശബരിമലയിൽ സുരക്ഷാഭീഷണിയെന്നു റിപ്പോർട്ട്
01:37 AM Nov 11, 2018 | Deepika.com