കോട്ടയം: തൊഴിലാളി ക്ഷാമംമൂലം ടാപ്പിംഗ് നിർത്തിയവർക്കും റബർ കൃഷി വേണ്ടെന്നു വയ്ക്കുന്നവർക്കും ആശ്വാസമായി നൂതന റബർ ടാപ്പിംഗ് യന്ത്രം വിപണിയിൽ.
വിവിധ കണ്ടുപിടിത്തങ്ങൾക്ക് ദേശീയ,അന്തർദേശീയ തലങ്ങളിൽ 30 പേറ്റന്റുകളുടെ ഉടമയായ പാലാ മൂഴുർപള്ളി മാടപ്പള്ളിമറ്റം മാത്യു സക്കറിയാസാണ് ഈ യന്ത്രത്തിന്റെ ഉപജ്ഞാതാവ്. ഇദ്ദേഹത്തിന്റെ പേറ്റന്റിൽ മുംബൈയിലെ ബോലാനാഥ് എൻജിനിയറിംഗ് കന്പനിയാണു യന്ത്രം മാർക്കറ്റിലെത്തിച്ചിരിക്കുന്നത്. യന്ത്രത്തിന് വിവിധ മേൻമകളുള്ളതായി കന്പനി പറയുന്നു.
മരത്തിന്റെ ആയുസ് 15 വർഷം മുതൽ 20 വർഷം വരെ ദീർഘിപ്പിക്കാൻ കഴിയും. 2.3 കിലോഗ്രാം ഭാരമുള്ള യന്ത്രംകൊണ്ടു മണിക്കൂറിൽ 225 മുതൽ 240 വരെ മരങ്ങൾ ടാപ്പ് ചെയ്യാം.15 മുതൽ 18 ശതമാനം വരെ കൂടുതൽ പാൽ ലഭിക്കും.
സെൻസറുകൾ ഉള്ളതിനാൽ മരത്തിന് കേട് ഒഴിവാക്കുകയും ചെയ്യാം. പട്ടയോടു ചേർത്ത് പിടിച്ചുകൊടുത്താൽ യന്ത്രം തനിയെ നീങ്ങിക്കൊണ്ടിരിക്കും. സ്ത്രീകൾക്കും അനായാസം ടാപ്പിംഗ് നടത്താമെന്നു നിർമാതാക്കൾ പറഞ്ഞു.
ഇൻബിൽറ്റ് സെൻസറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന യന്ത്രം രണ്ടു മണിക്കൂർ ചാർജ് ചെയ്താൽ എട്ടു മണിക്കൂർ വരെ ടാപ്പിംഗ് നടത്താം. ചൈെന, തായ്ലൻഡ്, ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, ബ്രസീൽ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നും ബോലാനാഥ് ടാപ്പിംഗ് യന്ത്രത്തിന് ആവശ്യക്കാർ എത്തിയിട്ടുണ്ട്. രണ്ടു വർഷത്തെ വാറന്റിയുള്ള യന്ത്രത്തിൽ റബർ പട്ട കാണാവുന്ന എൽഇഡി ലൈറ്റും എൽഇഡി ടോർച്ചും ഉള്ളതിനാൽ രാത്രിയിലെ ടാപ്പിംഗിനും അനുയോജ്യമാണെന്ന് വിതരണക്കാർ വ്യക്തമാക്കി. വിൽപനസംബന്ധമായ വിവരങ്ങൾക്ക്: 04812373777, 9447118967.
റബർ ടാപ്പിംഗിന് പുതുമകളോടെ യന്ത്രം വിപണിയിൽ
01:20 AM Nov 11, 2018 | Deepika.com