കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനകാലം വ്യോമനിരീക്ഷണം നടത്തുന്ന പിണറായി സർക്കാർ ഉത്രാട നാളിൽ പാതാള നിരീക്ഷണവും നടത്തണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്.
മഹാബലിക്കൊപ്പം ഏതെങ്കിലും തീവ്രവാദികൾ പാതാളത്തിൽനിന്ന് എത്തുമെന്ന സംശയം ഏതെങ്കിലുമൊരു ഉപദേശകൻ ഉന്നയിച്ചാൽ ഭൂഗർഭ ശാസ്ത്രഞ്ജരുടെ സഹായം തേടാൻ മടിക്കാത്ത ഭരണാധികാരിയായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയത് ഈ നാടിന് അപമാനകരമാണ്. റിവ്യൂ ഹർജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ പോലീസിനെ ശബരിമല തീർഥാടകരുടെ ഇടനിലക്കാരാക്കുന്നതിന് പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ട്.വിശ്വാസസംരക്ഷണം തകർന്നാൽ കേരളത്തിൽ കലാപമുണ്ടാകുമെന്ന ആശങ്കയെ ആരുമായോ ലാഭകരമാക്കാമെന്ന കരാർ സിപിഎം ഉണ്ടാക്കിയിട്ടുണ്ടെന്നതു സംശയം മാത്രമല്ലെന്നും പി.സി.ജോർജ് പറഞ്ഞു.വിദ്യാർഥിപക്ഷം സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് അഖിൽ മാടക്കലിന്റെ അധ്യക്ഷതയിൽ മുഹമ്മദ് സക്കീർ,മാലേത്ത് പ്രതാപചന്ദ്രൻ,സെബി പറമുണ്ട,ആന്റണി മാർട്ടിൻ, ഷൈജോ ഹസൻ, ഷോണ്‍ ജോർജ്,അക്ഷര നായർ,റിയാസ് പടിപ്പുരക്കൽ ,ആന്റണി പി എ,മൊയ്ദീൻ ഷാ ബിപു പി. ഇടിക്കുള, പ്രിയ സൂസി ചാക്കോ, റിച്ചാർഡ് കിഴവഞ്ചി, ജിയോ ഓലിക്കൽ,വിഷ്ണു പള്ളിപ്പുറം എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രി പാതാള നിരീക്ഷണവും നടത്തണം: പി.സി. ജോർജ്
01:20 AM Nov 11, 2018 | Deepika.com