കൊച്ചി: മത്സ്യവിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിനായി സംസ്ഥാനത്തു ഫിഷറീസ് മാനേജ്മെന്റ് സമിതികൾ രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഫിഷറീസ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സമ്മേളനം കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനതലം മുതൽ ഗ്രാമതലം വരെയുള്ള വിവിധതലങ്ങളിൽ ഇത്തരം സമതികൾ നിലവിൽ വരും. ഇത്തരം സമതികളിൽ മത്സ്യത്തൊഴിലാളികളുടെയും മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെയും സാന്നിധ്യം ഉറപ്പാക്കും. പങ്കാളിത്ത മാനേജ്മെന്റ് രീതിയിൽ ഊന്നിയായിരിക്കും ഈ സമിതികളുടെ പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി സൗഹാർദപരവും സാന്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതുമായ മത്സ്യബന്ധനം സാധ്യമാക്കണം. ഇതിനായി ശാസ്ത്രവും പരന്പരാഗത വിജ്ഞാനവും ഒരുമിക്കുന്ന ഫിഷറീസ് മാനേജ്മെന്റ് രൂപപ്പെടുത്തണം. ആഴക്കടൽ മത്സ്യബന്ധനം കൂടുതൽ ആധുനികവത്ക്കരിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മത്സ്യബന്ധന യാനങ്ങൾ മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സഹകരണ സംഘങ്ങൾവഴിയും സ്വാശ്രയ സംഘങ്ങൾ വഴിയും വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ അധ്യക്ഷത വഹിച്ചു. മേയർ സൗമിനി ജെയിൻ, എംഎൽഎമാരായ ഹൈബി ഈഡൻ, ജോണ് ഫെർണാണ്ടസ്, ഫിഷറീസ് ഡയറക്ടർ കെ.ആർ. ജ്യോതിലാൽ, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളിൽ ടെക്നിക്കൽ സെഷനുകൾ നടന്നു. സമ്മേളനം ഇന്നു സമാപിക്കും. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ, സിഎംഎഫ്ആർഐ, സിഐഎഫ്ടി, കുഫോസ് എന്നിവർ സംയുക്തമായാണു സമ്മേളനം സംഘടിപ്പിക്കുന്നത്.
ഫിഷറീസ് മാനേജ്മെന്റ് സമിതികൾ രൂപീകരിക്കുമെന്നു മുഖ്യമന്ത്രി
12:12 AM Nov 11, 2018 | Deepika.com