തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ ’നവോത്ഥാന സംഗമങ്ങൾ’ നാളെ സംഘടിപ്പിക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരുവനന്തപുരത്തു രാവിലെ 7.30ന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്തു നടക്കുന്ന നവോത്ഥാന സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. കെപിസിസി പ്രസിഡന്റ് അധ്യക്ഷത വഹിക്കും.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികം സിപിഎം ആഘോഷിക്കുന്നതു വിചിത്രമാണെന്ന് അദ്ദേഹം ആരോപിച്ചു.
ഗുരുവായൂർ, വൈക്കം സത്യഗ്രഹങ്ങൾ നടന്നതു കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം തുടങ്ങുന്നതിനു മുൻപാണ്. പുരോഗമന പ്രസ്ഥാനങ്ങളുടെയെല്ലാം പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമം സിപിഎം മുന്‍പും നടത്തിയിട്ടുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ക്ഷേത്ര പ്രവേശനവിളംബര വാർഷികം ആഘോഷിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം.
ക്ഷേത്രപ്രവേശന പോരാട്ടങ്ങളുടെ സമരമുഖത്തും നേതൃസ്ഥാനത്തു കോണ്‍ഗ്രസ് മാത്രമാണ് ഉണ്ടായിരുന്നത്.
1931ൽ വടകരയിൽ സെൻഗുപ്തയുടെ അധ്യക്ഷതയിൽ ചേർന്ന അഞ്ചാം പ്രൊവിൻഷ്യൽ കോണ്‍ഗ്രസ് സമ്മേളനത്തിൽ ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നല്‍കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കി. ഇതു രാഷ്ട്രീയ സമരമായി രൂപാന്തരപ്പെട്ടു. 1936ൽ തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം നടന്നതും 1947ൽ ക്ഷേത്രപ്രവേശന ഉടന്പടിക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം ലഭിച്ചതും കേളപ്പനും കോണ്‍ഗ്രസും നടത്തിയ പോരാട്ടങ്ങളുടെ സൃഷ്ടികളാണെന്നു ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റു ജില്ലകളിൽ ഉദ്ഘാടനം സംഗമം ചെയ്യുന്നവർ: കൊല്ലം -സി.വി.പത്മരാജൻ, ആലപ്പുഴ -തെന്നല ബാലകൃഷ്ണപിള്ള,ത്തനംതിട്ട- എൻ.പീതാംബരകുറുപ്പ്, എറണാകുളം- ബെന്നി ബെഹനാൻ, കോട്ടയം- ഉമ്മൻചാണ്ടി, ഇടുക്കി- പ്രഫ. പി.ജെ.കുര്യൻ, തൃശൂർ- കെ.സി. വേണുഗോപാൽ എംപി, പാലക്കാട്- വി.എസ്.വിജയരാഘവൻ, മലപ്പുറം- ആര്യാടൻ മുഹമ്മദ്, കോഴിക്കോട്- പി.സി. ചാക്കോ, വയനാട്- കെ.സി.അബു, കണ്ണൂർ- എം.കെ. രാഘവൻ, കാസർഗോഡ്- കെ.പി.കുഞ്ഞികണ്ണൻ.
കോണ്‍ഗ്രസിന്റെ നവോത്ഥാന സംഗമം നാളെ ജില്ലാ കേന്ദ്രങ്ങളിൽ
12:12 AM Nov 11, 2018 | Deepika.com