കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരേ റിവ്യു ഹർജി നൽകാൻ ദേവസ്വം ബോർഡിനു നിർദേശം നൽകണമെന്ന അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഹർജിയിലെ ആവശ്യം പരിഗണിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
ശബരിമലയിലെ പോലീസ് വിന്യാസത്തിന്റെ ചെലവ് ദേവസ്വം ബോർഡ് നൽകരുതെന്നതടക്കമുള്ള ഹർജിയിലെ മറ്റാവശ്യങ്ങളിൽ സർക്കാരിന് നോട്ടീസ് നൽകാനും ദേവസ്വം ബെഞ്ച് നിർദേശിച്ചു.
ശബരിമല വിധിക്കുശേഷമുള്ള യഥാർഥ വിവരങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സർക്കാരിനോടു നിർദേശിക്കണമെന്ന ആവശ്യവും ഡിവിഷൻ ബെഞ്ച് നിരസിച്ചു. വ്യവഹാരികളോട് അപ്പീൽ നൽകാനോ ഹർജി നൽകാനോ നിർദേശിക്കാൻ കോടതിക്കു കഴിയില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ശബരിമല തന്ത്രിയുടെ പ്രവർത്തനങ്ങളിൽ സർക്കാരോ ദേവസ്വം ബോർഡോ ഇടപെടരുത്, തന്ത്രിയെ സന്ദർശിക്കുന്നതിൽനിന്നു ഭക്തരെ വിലക്കരുത്, പോലീസ് വിന്യാസത്തിനുള്ള ചെലവിന്റെ വിവരങ്ങൾ സമർപ്പിക്കാൻ സർക്കാരിനോടു നിർദേശിക്കണം, ശബരിമലയിൽ ആചാരലംഘനം നടത്തിയ കെ.പി. ശങ്കരദാസിനെ ദേവസ്വം ബോർഡംഗമെന്ന നിലയിൽ തുടരാൻ അനുവദിക്കരുത് എന്നിങ്ങനെയുള്ള ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിനു വേണ്ടി പ്രസിഡന്റ് എം.കെ. ഗോപിനാഥ്, കേരള അയ്യപ്പ ഭക്ത ഫോറം പ്രസിഡന്റ് ആർ.എ. രാജസിംഹ എന്നിവരാണു ഹർജി നൽകിയത്.
ശബരിമല: റിവ്യു ഹർജി നൽകാൻ നിർദേശിക്കാനാവില്ലെന്നു കോടതി
01:01 AM Nov 09, 2018 | Deepika.com