തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യത്തെയും സമ്പദ് വ്യവസ്ഥയേയും തകർത്ത നടപടിയാണ് രണ്ടുവർഷം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ നോട്ട് നിരോധനമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരേയും നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികം കരിദിനമായി ആചരിക്കുന്നതിന്റെയും ഭാഗമായി സഹകരണ ജനാധിപത്യവേദി സെക്രട്ടേറിയറ്റ് നടയിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണവും കള്ളനോട്ടും കണ്ടെത്താനും ഭീകരപ്രവർത്തനം ഇല്ലായ്മ ചെയ്യാനും അഴിമതി അവസാനിപ്പിക്കാനുമെന്ന പേരിൽ മോദി നടപ്പിലാക്കിയ നോട്ടുനിരോധനം രാജ്യത്തെ സാധാരണക്കാരുടെ ജീവിതം താറുമാറാക്കി. ചെറുകിട- കാർഷിക മേഖലകൾ തകർന്നു. ജിഎസ്ടി കൂടി എത്തിയതോടെ സമ്പദ് വ്യവസ്ഥയുടെ തകർച്ച പൂർണമായി. ഇതിനൊപ്പം രാജ്യത്തെ സഹകരണ മേഖലയും പൂർണമായും തകർന്നെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ വലിയ പ്രതിമയുണ്ടാക്കുന്നതിനും ബുള്ളറ്റ് ട്രെയിൻ ഉണ്ടാക്കാനും പാഞ്ഞുനടക്കുന്ന പ്രധാനമന്ത്രി ഉത്തരവാദിത്വമില്ലായ്മയുടെ പ്രതിരൂപമാണ്. പ്രധാനമന്ത്രിയെ കുറ്റവിചാരണ ചെയ്യാനുള്ള സുവർണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. നാലു മാസത്തിനുശേഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ പ്രധാനമന്ത്രിയെ പുറത്താക്കാൻ അവസരം ഒത്തുവന്നിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
നോട്ടുനിരോധനം സഹകരണ മേഖലയെ തകർത്തുവെങ്കിൽ അതേ പാതയിൽ കേരളബാങ്ക് ഉണ്ടാക്കി സംസ്ഥാനത്തെ സഹകരണ മേഖലയെ ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. നിയമസഭ വിളിച്ചു ചേർത്തോ സഹകാരികളുമായി ചർച്ച നടത്തിയോ അല്ല പിണറായി അത്തരം ഒരു തീരുമാനമെടുത്തത്. ഓർഡിനൻസ് കൊണ്ടുവന്നാണ് കേരളബാങ്കിനായുള്ള തീരുമാനം കൊണ്ടുവന്നത്. സഹകരണമേഖലയെ ഇല്ലാതാക്കി കേരളബാങ്ക് തുടങ്ങാനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജനാധിപത്യവേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. എംഎൽഎമാരായ വി.എസ്. ശിവകുമാർ, കെ.മുരളീധരൻ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണ്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പ്രസംഗിച്ചു.
നോട്ടുനിരോധനം ജനാധിപത്യത്തെയും സമ്പദ് വ്യവസ്ഥയേയും തകർത്തു: മുല്ലപ്പള്ളി
01:01 AM Nov 09, 2018 | Deepika.com