പത്തനംതിട്ട: ശബരിമല സന്നിധാനത്തു ദർശനത്തിനെത്തിയ അന്പത്തിരണ്ടുകാരിയെ തടഞ്ഞ് ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇലന്തൂർ സ്വദേശി സൂരജാ (29)ണ് പിടിയിലായത്. ചിത്തിര ആട്ടവിശേഷത്തിന് ശബരിമല ദർശനത്തിനെത്തിയ തൃശൂർ സ്വദേശിനി ലളിത രവിയെ സന്നിധാനം നടപ്പന്തലിൽ തടഞ്ഞ സംഭവത്തിലാണ് അറസ്റ്റ്.
സ്ത്രീത്വത്തെ അപമാനിക്കൽ, സംഘംചേരൽ, വധശ്രമം തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്. ലളിതയോടൊപ്പമുണ്ടായിരുന്ന സഹോദരീപുത്രൻ മൃദുലിനെയും സംഘം ആക്രമിച്ചിരുന്നു. ഇയാളുടെ ഷർട്ട് വലിച്ചുകീറിയെന്നും മർദിച്ചെന്നും പരാതിയുണ്ട്. ലളിതയുടെ ഭർത്താവ് രവിയും മൃദുലും നൽകിയ പരാതിയിലാണ് സന്നിധാനം പോലീസ് കേസെടുത്തത്. 150 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.
സന്നിധാനത്തു ഭക്തരുടെ യാത്ര തടസപ്പെടുത്തി ഉപരോധം തീർത്തതിന് 100 പേർക്കെതിരേ മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ട്. നിരോധനാജ്ഞ നിലനിന്ന പ്രദേശത്തു സംഘംചേരൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് രണ്ടാമത്തെ കേസ്. ഇതിൽ ആരൊക്കെയാണു പ്രതികളെന്നു പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സന്നിധാനത്തുണ്ടായിരുന്ന ആർഎസ്എസ് നേതാക്കൾ അടക്കമുള്ളവരെ പ്രതി ചേർക്കണമോയെന്ന വിഷയത്തിൽ ഉന്നതതല നിർദേശത്തിനു കാത്തിരിക്കുകയാണ് അന്വേഷണസംഘം.
സൂരജ് കേസിലെ പ്രധാന പ്രതിയാണെന്നു പോലീസ് പറഞ്ഞു. നേരത്തെ വീണാ ജോർജ് എംഎൽഎയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
കേസന്വേഷണം പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ ടീമിനു കൈമാറി.
ജില്ലാ പോലീസ് മേധാവിയുമായി സംഘം ഇന്നലെ ചർച്ച നടത്തി. സാങ്കേതിക സംവിധാനങ്ങളുടെകൂടി സഹായത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് നടത്താനുള്ള നീക്കത്തിലാണു പോലീസ്.
സന്നിധാനത്തു സ്ത്രീക്കു നേരേ നടന്ന അക്രമം: ഒരാൾ അറസ്റ്റിൽ
02:12 AM Nov 08, 2018 | Deepika.com