തിരുവനന്തപുരം: ഡിവൈഎസ്പി ബി. ഹരികുമാർ തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. തിരുവനന്തപുരം റൂറൽ എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രിയോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടുകൊണ്ടു സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കിയത്. അന്വേഷണസംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി തീരുമാനിക്കും.
റോഡിലെ തർക്കത്തിനിടെ നെയ്യാറ്റിൻകര ഡിവൈഎസ്പിയായിരുന്ന ഹരികുമാർ പിടിച്ചു തള്ളിയതിനെത്തുടർന്നു കൊടങ്ങാവിള സ്വദേശി സനൽകുമാർ മരിച്ച സംഭവത്തിൽ നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ ഹരികുമാറിനെ ഇതുവരെ കണ്ടെത്താനായില്ല.
ആദ്യഘട്ടങ്ങളിൽ പോലീസ് സഹായം ലഭിച്ച ഹരികുമാർ സംസ്ഥാനം വിട്ടതായാണു സൂചന. ഇതേത്തുടർന്ന് ഏഴു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്താൻ ഉന്നതതല നിർദേശം നൽകി.
തമിഴ്നാട്ടിലെ മധുര അടക്കമുള്ള പ്രദേശങ്ങളിൽ സംഘം അന്വേഷണം നടത്തി. ഹരികുമാറിന്റെ പാസ്പോർട്ട് കണ്ടുകെട്ടാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്. ഇയാൾ രാജ്യം വിട്ടു പോകാതിരിക്കാൻ വിമാനത്താവളങ്ങളിൽ അടക്കം ലുക്ക്ഒൗട്ട് നോട്ടീസുകളും പുറപ്പെടുവിക്കാൻ തീരുമാനിച്ചതായി പോലീസ് അറിയിച്ചു.
സംഭവം വിവാദമായതിനെത്തുടർന്നു ഹരികുമാറിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. ഭരണകക്ഷിയിലെ ഒരു പ്രമുഖ നേതാവിന്റെ സംരക്ഷണയിലാണു ഹരികുമാറിന് ഒളിവിൽ പോകാൻ അവസരം ഒരുക്കിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഈ നേതാവിന്റെ സംരക്ഷണയിലായിരുന്നു ഹരികുമാർ നെയ്യാറ്റിൻകര ഡിവൈഎസ്പിയായി തുടർന്നിരുന്നത്.
ഹരികുമാറിന്റെ ചില നടപടികൾക്കെതിരേ ഭരണകക്ഷിയിലെ ചില നേതാക്കൾ രംഗത്ത് എത്തിയപ്പോഴും സംരക്ഷണം ഒരുക്കിയത് ഈ നേതാവായിരുന്നു.
ഡിവൈഎസ്പി തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്
02:12 AM Nov 08, 2018 | Deepika.com