മലപ്പുറം: മന്ത്രി കെ.ടി. ജലീലിനെതിരെ ഉയർന്ന ബന്ധുനിയമന പ്രശ്നത്തിൽ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്. മന്ത്രിയുടെ ബന്ധുവിനെ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെതിരേ മുസ്ലിം യൂത്ത് ലീഗ് ഉയർത്തിയ ആരോപണങ്ങൾക്ക് ഉറച്ച പിന്തുണയുമായിപാർട്ടി രംഗത്തെത്തി.
ആരോപണവുമായി ബന്ധപ്പെട്ടു ഗവർണറെ കാണുമെന്നും കോടതിയെ സമീപിക്കുമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമായതിനാൽ മന്ത്രിസഭയിൽനിന്നു നീക്കണമെന്നാവശ്യപ്പെട്ടാണ് ഗവർണറെ സമീപിക്കുകയെന്ന് മജീദ് പറഞ്ഞു. നിയമവിദഗ്ധരുമായും ചർച്ച ചെയ്യും. മുഖ്യമന്ത്രി തന്നെ ഈ വിഷയത്തിൽ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടേഷനിൽ നിലവിലുള്ള ജനറൽ മാനേജറെ മാറ്റിയാണ് മന്ത്രി ബന്ധുവിനെ നിയമിച്ചത്. സർക്കാർ വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ ഡെപ്യൂട്ടേഷൻ നിയമനം നടത്താനാകൂവെന്ന ചട്ടവും ലംഘിച്ചിരിക്കുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ വായ്പയുമായി ബന്ധപ്പെട്ട് ലീഗിനെതിരേ നടത്തിയ ആരോപണം പൊള്ളയാണെന്നു മജീദ് പറഞ്ഞു. വായ്പയുടെ 90 ശതമാനം കേന്ദ്രസർക്കാർ ഫണ്ടും പത്തു ശതമാനം മാത്രം സംസ്ഥാന ഫണ്ടുമാണ്. ഇവിടെനിന്നു വായ്പ ലഭിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ മാനദണ്ഡമനുസരിച്ചുള്ള മൂന്നു തരം സെക്യൂരിറ്റിയും നൽകേണ്ടതുണ്ട്. വായ്പ തിരിച്ചടച്ചില്ലെങ്കിൽ റവന്യു റിക്കവറിയുൾപ്പെടെയുള്ള നടപടിയെടുക്കാനുമാകും. വായ്പ വാങ്ങി എന്നു പറയുകയല്ലാതെ ഇതിനു മുസ്ലിംലീഗുമായി ബന്ധമുണ്ടോയെന്നത് മന്ത്രി പറയട്ടെയെന്നും കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.
മന്ത്രി ജലീലിനെതിരേ നിലപാടു കടുപ്പിച്ച് ലീഗ്
02:09 AM Nov 08, 2018 | Deepika.com