കൊച്ചി: എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നടന്ന എടിഎം കവർച്ചാ കേസിൽ പിടികൂടിയ പ്രതികളെ നാളെ കൊച്ചിയിലെത്തിക്കും. മൂന്നുപേരെയാണു പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മോഷണത്തിനുശേഷം ഹരിയാന ഷിക്കപ്പുർ മേവാത്തിലേക്കു കടന്ന സംഘത്തിലെ മുഖ്യപ്രതികളായ രാജസ്ഥാൻ സ്വദേശി പപ്പി മിയോ (32), ഹനീഫ്, നസീം ഖാൻ എന്നിവരാണു പിടിയിലായത്.
ഇതിൽ കോടതിയിൽനിന്നു കസ്റ്റഡിയിൽ ലഭിച്ച ഹനീഫ്, നസീം ഖാൻ എന്നിവരെയാണ് നാളെ കൊച്ചിയിലെത്തിക്കുക. പ്രതികളുമായി തൃപ്പൂണിത്തുറ സിഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ രാത്രിയോടെ കൊച്ചിയിലേക്കു തിരിച്ചിട്ടുണ്ട്. ഡൽഹിയിലെ ബൈക്ക് മോഷണക്കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന പപ്പി മിയോയെ പോലീസ് കസ്റ്റഡിയിൽ ലഭിച്ചിട്ടില്ല. ഇയാൾക്കായി കോടതിയിൽ പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
കസ്റ്റഡിയിൽ ലഭിക്കുന്ന മുറയ്ക്ക് ഇയാളെയും കൊച്ചിയിലെത്തിക്കും. ഷിക്കപ്പുർ പോലീസിന്റെ സഹായത്തോടെ കവർച്ചാ സംഘങ്ങളുടെ ഗ്രാമമായ മേവാത്തിൽനിന്നുമാണ് ഹനീഫിനെയും നസീമിനെയും സംഘം പിടികൂടിയത്. ട്രക്ക് ഡ്രൈവറാണ് നസീം ഖാൻ. കേസിൽ രണ്ടുപേർകൂടി ഇനി പിടിയിലാകാനുണ്ട്. ഇവരെയും ഉടൻ പിടികൂടാനാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നാളെ കൊച്ചിയിലെത്തിക്കുന്ന പ്രതികളെ ശനിയാഴ്ച തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കും. പിന്നീട് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി കൊണ്ടുപോകാനാണ് തീരുമാനം. ഒക്ടോബർ 12നു പുലർച്ചെ ഇരുന്പനത്തെ എടിഎമ്മിൽനിന്ന് 25 ലക്ഷം രൂപയും കൊരട്ടിയിലെ എടിഎമ്മിൽനിന്നു 10.60 ലക്ഷം രൂപയുമാണ് ഇവർ കവർന്നത്. കോട്ടയം ജില്ലയിൽ എടിഎം കവർച്ചാശ്രമവും സംഘം നടത്തി.
എടിഎം കവർച്ച: പ്രതികളെ നാളെ കൊച്ചിയിലെത്തിക്കും
02:09 AM Nov 08, 2018 | Deepika.com