തിരുവനന്തപുരം: കേരള പുനർ നിർമാണ (റീബിൽഡ് കേരള) പദ്ധതിയിൽ കൃഷി, മലയോരമേഖലാ വികസനം, ജലവിഭവം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളെക്കൂടി ഉൾപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം.
നേരത്തെ റീബിൽഡ് കേരള പദ്ധതി തയാറാക്കിയപ്പോൾ കൃഷി അടക്കമുള്ള മേഖലകളെ ജീവനോപാധികളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതു കൂടുതൽ ധനസഹായം ലഭിക്കുന്നതിനും പുനനിർമാണത്തിനും വിലങ്ങുതടിയാകുമെന്നു വിവിധ വകുപ്പുകൾ പരാതിപ്പെട്ടതിനെത്തുടർന്നാണ് ഇവയെ പ്രത്യേകം ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഈ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി പദ്ധതി നടത്തിപ്പിനുള്ള ഉപസമിതികൾ വിപുലീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലെ പ്രധാന ചർച്ചാ വിഷയം പുനർനിർമാണമായിരുന്നു.
മുഖ്യമന്ത്രി അധ്യക്ഷനായ ഉപദേശക സമിതിയുടെ നിയന്ത്രണത്തിലാണ് പുനനിർമാണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
അതേസമയം, പ്രവർത്തനങ്ങളുടെ മൊത്തം മേൽനോട്ടം മന്ത്രിസഭയ്ക്കാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും ഇതിനായി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഈ സമിതിയിൽ പുതുതായി ഉൾപ്പെടുത്തിയ മേഖലകളിൽനിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടാകും.
പുനർനിർമാണത്തിന് 27,000 കോടി രൂപ വേണ്ടിവരുമെന്നാണ് ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് നൽകിയിരുന്നത്.
കേന്ദ്രസഹായത്തിനു പുറമേ വിദേശ സഹായവും തേടാൻ റിപ്പോർട്ട് നിർദേശിച്ചിരുന്നു. കൃഷി, മത്സ്യബന്ധന മേഖലകൾക്കുമാത്രം 4,499 കോടിയും ഉപജീവന പുനഃസ്ഥാപനത്തിന് 3,903 കോടിയും വേണ്ടിവരുമെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു.
കേരള പുനർനിർമാണ പദ്ധതിയിൽ കൃഷിയും മത്സ്യബന്ധനവും മലയോര വികസനവും ഉൾപ്പെടുത്തി
02:09 AM Nov 08, 2018 | Deepika.com