തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ ഭാഗികമായി വീട് തകർന്ന 458 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീട് അറ്റകുറ്റപ്പണി നടത്തുന്നതിന് സ്പെഷൽ പാക്കേജായി 2.04 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് (ഓഖി ഫണ്ട്) അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെടാത്ത മിശ്രവിവാഹിതർക്ക് സാമൂഹിക നീതി വകുപ്പ് നൽകുന്ന ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാനുള്ള വാർഷിക കുടുംബ വരുമാനപരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമായി ഉയർത്തി.
കൊച്ചി നഗരവുമായി ബന്ധപ്പെട്ട കനാലുകളെ ഉൾക്കൊള്ളിച്ച് ഇന്റഗ്രേറ്റർ അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം എന്ന പദ്ധതി കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ പ്രത്യേകോദ്ദേശ്യ കമ്പനിയായി നിയമിക്കുന്നതിന് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. ഇടപ്പള്ളി കനാൽ, മാർക്കറ്റ് കനാൽ, തേവര കനാൽ, തേവര പെരണ്ടൂർ കനാൽ, ചിലവന്നൂർ തോട് എന്നീ പ്രധാന അഞ്ച് ജലപാതകൾ പുനരുദ്ധരിച്ച് കൊച്ചി നഗരവാസികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുളള പദ്ധതിയാണിത്. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാൾ ഫ്ളൈ ഓവറിന്റെ നിർമാണത്തിന് 13.68 കോടി രൂപയുടെ ടെൻഡർ അംഗീകരിക്കാനുളള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന്റെ അപേക്ഷ അംഗീകരിച്ചു.
കാര്യവട്ടം ഗവണ്മെന്റ് കോളജിൽ ഗണിത ശാസ്ത്രത്തിൽ ഒരു അസിസ്റ്റന്റ് പ്രഫസർ തസ്തിക സൃഷ്ടിക്കാനുളള സർക്കാർ ഉത്തരവ് സാധൂകരിക്കാൻ തീരുമാനിച്ചു.
ഓഖിയിൽ തകർന്ന 458 വീടുകളുടെ അറ്റകുറ്റപ്പണിക്ക് 2.04 കോടി അനുവദിച്ചു
02:09 AM Nov 08, 2018 | Deepika.com