തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിക്കെതിരേ സമർപ്പിച്ചിട്ടുള്ള പുനഃപരിശോധനാ ഹർജികളിൽ അഭിപ്രായം പറയാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുതിർന്ന അഭിഭാഷകരെ നിയോഗിക്കുമെന്ന് ദേവസ്വം ബോർഡ് മെന്പർ കെ.പി. ശങ്കരദാസ് പറഞ്ഞു.
13-നാണ് സുപ്രീംകോടതി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത്. ഇതിൽ അഭിപ്രായം ആരായുന്പോൾ മാത്രമേ ദേവസ്വം ബോർഡിന് പറയാൻ കഴിയുകയുള്ളൂ. അല്ലാതെ പുനഃപരിശോധനാ ഹർജി നൽകാനാകില്ല. പുനഃപരിശോധനാ ഹർജി നൽകി വടികൊടുത്ത് അടിവാങ്ങരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ ശബരിമല ടെൻഡർ കാര്യങ്ങൾ മാത്രമേ ചർച്ച ചെയ്തുള്ളൂ. വെള്ളിയാഴ്ച ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ പുനഃപരിശോധനാ ഹർജികൾ പരിഗണനയ്ക്കെടുക്കുന്പോൾ അഭിഭാഷകനെ നിയോഗിക്കുന്ന കാര്യം ചർച്ചയ്ക്കെടുക്കും.
സുപ്രീംകോടതിയിൽ അഭിപ്രായം അറിയിക്കാൻ അഭിഭാഷകനെ നിയോഗിക്കും
01:55 AM Nov 08, 2018 | Deepika.com