കോഴിക്കോട്: സര്‍ക്കാർ വാഹനം ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് മുൻ കളക്ടർ എന്‍. പ്രശാന്ത് കാൽകോടി രൂപ പിഴ അടയ്ക്കാൻ സര്‍ക്കാര്‍ ഉത്തരവിട്ടു. 25,73,385 രൂപ പിഴ അടയ്ക്കണമെന്നാണ് സംസ്ഥാന ധനകാര്യവകുപ്പ് ഉത്തരവിട്ടത്.
മലബാർ ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം. ബഷീര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കളക്ടറായിരിക്കെ സ്വന്തം വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച വാഹനം വാങ്ങിയ 2015 സെപ്റ്റംബർ എട്ടു മുതൽ ഈ വര്‍ഷം സെപ്റ്റംബർ എട്ടുവരെയുള്ള പലിശയുൾപ്പെടെയാണ് നഷ്ടപരിഹാരമായി പിഴ ഈടാക്കിയതെന്ന് കെ.എം. ബഷീർ രേഖകൾ സഹിതം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2017 ഫെബ്രുവരി ഒന്‍പതിനാണ് വീഡിയോ തെളിവുകൾ സഹിതം ചീഫ് സെക്രട്ടറിക്കും സെക്രട്ടേറിയറ്റ് ഫിനാന്‍സ് ഇൻസ്പെക്ഷൻ വകുപ്പിനും പരാതി നല്‍കിയത്. തുടര്‍ന്ന് സെക്രട്ടേറിയറ്റ് ഫിനാന്‍സ് ഇൻസ്പെക്ഷൻ വകുപ്പ് ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം നടത്തി മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ചീഫ് സെക്രട്ടറിയുടെ അന്തിമഅനുമതിയോടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷിയുടെ അംഗീകാരത്തോടെ ധനകാര്യ വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറി അനില്‍കുമാറാണ് പ്രശാന്തിനെതിരായ ഫയലിൽ ഉത്തരവ് പുറപ്പെടുവിച്ചത്.
സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി അനുയോജ്യമല്ലാത്ത വാഹനങ്ങൾ വാങ്ങുകയും മണൽ സ്ക്വാഡിന് വേണ്ടി വാങ്ങിയ വാഹനം കോഴിക്കോട് താലൂക്ക് മണൽ സ്ക്വാഡിന് നല്‍കാതിരിക്കുകയും ചെയത വകയിൽ 11,76,688 രൂപയാണ് സര്‍ക്കാരിന് നഷ്ടമുണ്ടായതെന്ന് ബഷീർ പറഞ്ഞു. മണൽ സ്ക്വാഡിന് വാങ്ങിയ വാഹനം തഹസീല്‍ദാര്‍ക്ക് അനുവദിച്ചു നല്‍കാതെ സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ് പ്രശാന്ത് സ്വന്തം ബംഗ്ലാവില്‍ ഉപയോഗിച്ചത്. വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്കായി 31,852 കിലോമീറ്റര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ബഷീർ പറഞ്ഞു. അത്രയുംകാലം വാഹനം ഉപയോഗിച്ചതിന് റിവർ മാനേജ്മെന്റ് ഫണ്ടില്‍നിന്ന് 2,91,353 രൂപയാണ് ചെലവഴിച്ചത്. 2015-16 ല്‍ റിവർ മാനേജ്മെന്റ് ഫണ്ടില്‍നിന്ന് അധികമായി ചെലവഴിച്ച തുകയായ 5,52,613 രൂപയും സര്‍ക്കാരിന് നല്‍കണം.
ദുരുപയോഗം ചെയ്ത വാഹനങ്ങൾ നിയമാനുസൃതമായി സര്‍ക്കാര്‍ ബോര്‍ഡുകൾ സ്ഥാപിച്ച് അടിയന്തരമായി താലൂക്ക് മണൽ സ്ക്വാഡുകള്‍ക്ക് കൈമാറണമെന്നും ഉത്തരവിലുണ്ടെന്ന് ബഷീർ പറഞ്ഞു.
വാഹന ദുരുപയോഗം : മുന്‍ കളക്ടർക്ക് 25,73,385 രൂപ പിഴ
01:55 AM Nov 08, 2018 | Deepika.com