തിരുവനന്തപുരം: വിശ്വാസം സംരക്ഷിക്കുക, വർഗീയതയെ തുരത്തുക എന്ന മുദ്രാവാക്യം ഉയർത്തി കോണ്ഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്നു മേഖലാ ജാഥകൾക്ക് ഇന്നു തുടക്കം കുറിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. അഞ്ചു മേഖലാ ജാഥകളാണ് കോണ്ഗ്രസ് നടത്തുന്നത്.
സിപിഎമ്മും ആർഎസ്എസും ശബരിമലയെ കലാപഭൂമിയാക്കുകയാണ്. ഇരുകൂട്ടരും ചേർന്നു ശബരിമല പ്രശ്നത്തെ രാഷ്ട്രീയവത്കരിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മേഖലാ ജാഥകളിലൂടെ കോണ്ഗ്രസ് തുറന്നു കാട്ടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം, ആലപ്പുഴ, തൊടുപുഴ, കാസർഗോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് ജാഥകൾ ആരംഭിക്കുന്നത്. എല്ലാ ജാഥകളും നവംബർ 15ന് പത്തനംതിട്ടയിൽ സംഗമിച്ച് പ്രകടനത്തോടും മഹാസമ്മേളനത്തോടും കൂടി സമാപിക്കും.
മേഖലാ ജാഥകളുടെ പ്രാരംഭ ഘട്ടമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന വാഹന പ്രചരണ ജാഥ ഇന്നു കാസർഗോഡ് നിന്ന് ആരംഭിക്കും. കെപിസിസി മുൻ അധ്യക്ഷൻ എം.എം. ഹസൻ ജാഥ ഉദ്ഘാടനം ചെയ്യും. 14ന് മലപ്പുറത്ത് അവസാനിക്കും. ആലപ്പുഴയിൽ നിന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് നയിക്കുന്ന പദയാത്ര ശനിയാഴ്ച ആരംഭിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച തിരുവനന്തപുരത്തു നിന്ന് കെപിസിസി പ്രചാരണസമിതി ചെയർമാൻ കെ. മുരളീധരൻ നയിക്കുന്ന പദയാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തൊടുപുഴയിൽ നിന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും നേതൃത്വം നൽകുന്ന പദയാത്ര എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും ഉദ്ഘാടനം ചെയ്യും.
പാലക്കാട് മുതൽ എറണാകുളം വരെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ നയിക്കുന്ന വാഹനജാഥ ഞായറാഴ്ച ആരംഭിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എല്ലാ ജാഥകളും 15ന് പത്തനംതിട്ടയിലെത്തി മഹാസമ്മേളനത്തോടെ സമാപിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
കോണ്ഗ്രസ് മേഖലാ ജാഥകൾക്ക് ഇന്നു തുടക്കം
01:55 AM Nov 08, 2018 | Deepika.com