തിരുവനന്തപുരം: ശബരിമലയുടെ നിയമപരമായ ഏക അവകാശി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ തെറ്റായ അവകാശവാദം ആരും ഉന്നയിക്കേണ്ട. മറ്റൊരാൾക്കും അതിൽ അവകാശമില്ല. സുപ്രീംകോടതി വിധി അട്ടിമറിക്കാൻ ശബരിമല തന്ത്രിയും പരികർമികളും ചെയ്ത കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ക്ഷേത്രം തുറക്കാനും അടയ്ക്കാനുമുള്ള അവകാശം ദേവസ്വം ബോർഡിനാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മാസാദ്യം അഞ്ചു ദിവസം നട തുറക്കാൻ തീരുമാനിച്ചത്. തുറന്ന ക്ഷേത്രത്തിലെ ആരാധന ഏതു രീതിയിൽ നടത്തണമെന്നു തന്ത്രിക്കു തീരുമാനിക്കാം.
1949ലെ കവനന്റിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിനുമേൽ അവകാശമുണ്ടെന്നു ചിലർ പറയുന്നു. തിരുവിതാംകൂറും കൊച്ചിയും കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് വി.പി. മേനോനുമാണ് കവനന്റിൽ ഒപ്പുവച്ചത്. ഇതിൻ പ്രകാരം തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിനും കൊച്ചിയിലേത് കൊച്ചി ദേവസ്വം ബോർഡിനും അവകാശപ്പെട്ടതാണ്. പന്തളം രാജകുടുംബം ഇതിൽ കക്ഷിയല്ല. അവരുടെ രാജ്യവും അധികാരവും ആരാധനാലയങ്ങളും നേരത്തെതന്നെ തിരുവിതാംകൂറിനു കൈമാറിയിരുന്നു. എന്നാൽ, ഉത്സവകാലത്ത് അവർക്കു നൽകിയിട്ടുള്ള ഉത്തരവാദിത്വങ്ങൾ തുടർന്നും അവർ തന്നെ വഹിക്കും. ശബരിമലയിൽ തന്ത്രിയുടേത് അവിവേകപൂർവമായ നിലപാട് എന്നാണു പിണറായി വിശേഷിപ്പിച്ചത്.
ഏതു മാറ്റവും തുടക്കത്തിൽ എല്ലാവരും അംഗീകരിച്ചെന്നു വരില്ല. ഗുരുവായൂർ സത്യഗ്രഹത്തിന് യാഥാസ്ഥിതികരിൽ നിന്നു വലിയ എതിർപ്പു നേരിടേണ്ടി വന്നിരുന്നു.1932 ജനുവരി ഒന്നു മുതൽ 28 വരെ ക്ഷേത്രം അടച്ചിട്ടു. പിന്നീട് ബഹുജനസമ്മർദത്തെ തുടർന്നു തുറക്കേണ്ടി വന്നു. അപ്പോഴും അവർണർക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. മലബാറിലെ ലോകനാർകാവ് പിന്നോക്കക്കാർക്കു തുറന്നുകൊടുക്കാൻ കടത്തനാട് രാജാവ് തീരുമാനിച്ചപ്പോൾ ക്ഷേത്രം പൂട്ടിയിട്ടു. പിന്നീട് മറ്റൊരാളെ കൊണ്ടുവന്നാണ് ക്ഷേത്രം തുറന്നത്.
ആരാധനാലയങ്ങളിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കോടതിവിധികൾ മഹാരാഷ്ട്രയിൽ നടപ്പിലാക്കി. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷയ്ക്കായി സമൂഹമാധ്യമങ്ങളെ കൃത്യമായി നിരീക്ഷിക്കണമെന്നും നിരോധനങ്ങൾ ആകാമെന്നും കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചു. എന്നാൽ, ബിജെപി കേരളത്തിൽ കോടതി വിധി അട്ടിമറിക്കാൻ പ്രവർത്തിക്കുകയാണെന്നും പിണറായി വിമർശിച്ചു.
ശബരിമല ദേവസ്വം ബോർഡിന്റേത്; മറ്റാർക്കും അവകാശമില്ല: മുഖ്യമന്ത്രി
02:06 AM Oct 24, 2018 | Deepika.com