തിരുവനന്തപുരം: ശബരിമലയെ അക്രമികളുടെ കേന്ദ്രമായി മാറ്റാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ ശാന്തിയും സമാധാനവും തിരിച്ചു കൊണ്ടുവരണം. ക്രിമിനലുകൾ അവിടെ കേന്ദ്രീകരിക്കാൻ പാടില്ല. സന്നിധാനത്തു കേന്ദ്രീകരിച്ച ക്രിമിനലുകളെ പുറത്താക്കുക എന്നതു സർക്കാരിന്റെ പ്രാഥമിക ബാധ്യതയാണെന്നും അതു സർക്കാർ നിറവേറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധി പോലും പരിഗണിക്കാതെ അഴിച്ചുവിട്ട അക്രമങ്ങളെ അംഗീകരിക്കാൻ സർക്കാരിനാകില്ല. കോടതിവിധി പ്രകാരം മല കയറാൻ വരുന്ന ഏതു സ്ത്രീക്കും സുരക്ഷയൊരുക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. സുരക്ഷ ആവശ്യപ്പെട്ടു വരുന്നവർക്ക് സംരക്ഷണം കൊടുക്കാതിരിക്കാൻ സർക്കാരിനു സാധിക്കില്ല. വർഗീയ ധ്രുവീകരണത്തിനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിൽ സംഘർഷം സൃഷ്ടിക്കാൻ സംഘപരിവാറിന്റെ ഭാഗത്തുനിന്ന് ആസൂത്രിതമായ നീക്കമുണ്ടായി. ആർഎസ്എസ് അതിനു ഫലപ്രദമായി നേതൃത്വം നൽകി. ശബരിമലയിലെത്തിയ സ്ത്രീകൾക്കു നേരേ സംഘപരിവാറുകാരുടെ ഭാഗത്തു നിന്ന് അക്രമമുണ്ടായി. അതേസമയത്തുതന്നെ അവരുടെ വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. സംഘപരിവാറുകാരുടെ ഗൂഢപദ്ധതിയാണ് ഇതിലൂടെ വെളിവാകുന്നത്.
പോലീസിനെ പോലും വർഗീയവത്കരിക്കാനുള്ള ശ്രമങ്ങളുണ്ടായി. പോലീസിൽ കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്തതു കണ്ടു. പ്രതിപക്ഷ നേതാവിനെ പോലുള്ളവർ ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കണം. സർക്കാരോ പോലീസോ ഒരു വിശ്വാസിയെയും തടയുന്നതിനോ എതിർക്കുന്നതിനോ തയാറായിട്ടില്ല. അവിടെ പ്രതിഷേധത്തിന്റെ പേരിൽ പന്തൽ കെട്ടി സമരം നടത്തിയപ്പോഴും സർക്കാർ എതിർത്തില്ല. സമരക്കാരുടെ പരിശോധനയ്ക്കു ശേഷമേ ആളെ കടത്തിവിടൂ എന്ന നിലയുണ്ടായി. സാധാരണ ഭക്തർക്കും തടസം സൃഷ്ടിക്കുന്ന സ്ഥിതി വന്നു. ചില ദേവസ്വം ജീവനക്കാരും വിശ്വാസികളെ പരിശോധിച്ചതായി അറിയുന്നു. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ ദേവസ്വം ബോർഡ് അതു ഗൗരവമായി കാണണം.
കേരളത്തിന്റെ ചരിത്രത്തിൽ ഇന്നു വരെയുണ്ടാകാത്ത പുതിയ രീതിയാണ് മാധ്യമപ്രവർത്തകർക്കു നേരേ ശബരിമലയിൽ അനുവർത്തിച്ചത്. തങ്ങൾ പറയുന്ന തരത്തിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആക്രമിക്കും എന്നായിരുന്നു ഭീഷണി. സംഘപരിവാർ പ്രവർത്തകരുടെ അക്രമമുഖം ജനങ്ങൾ കണ്ടതാണ്.
ശബരിമല പ്രശ്നത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കേണ്ട കാര്യമില്ല. ശബരിമലയിൽ പോലീസ് ഇന്റലിജൻസ് സംവിധാനം പരാജയപ്പെട്ടതായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് തന്മയത്വത്തോടെ പെരുമാറുകയാണു ചെയ്തതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ശബരിമല അക്രമികളുടെ കേന്ദ്രമാക്കില്ല: മുഖ്യമന്ത്രി
02:06 AM Oct 24, 2018 | Deepika.com